ന്യൂഡൽഹി : ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിന് സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര കമ്മിറ്റി കുറ്റക്കാരനാണെന്ന് കണ്ടെത്തി രാജി വെയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതിരുന്ന ജഡ്ജി യശ്വന്ത് വർമ്മയെ ഇംപീച്ച്‌മെൻ്റ് ചെയ്യാൻ നീക്കം. അതിനുള്ള സാദ്ധ്യതകൾ കേന്ദ്രം പരിശോധിച്ചുവരികയാണെനാണ് റിപ്പോർട്ട്. ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ഹൈദരബാദിലെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് വർമ്മയോട് സുപ്രീം കോടതിയാണ് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അദ്ദേഹം വിസമ്മതിച്ചതിനെത്തുടർന്ന്, അന്നത്തെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇംപീച്ച്‌മെന്റ് ശുപാർശ ചെയ്തുകൊണ്ട് റിപ്പോർട്ട് രാഷ്ട്രപതിക്ക് അയച്ചിരുന്നു.
ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ട് യശ്വന്ത് വർമ്മക്കെതിരെ വിരൽ ചൂണ്ടുമ്പോഴും, ഹോളി ദിനത്തിൽ ജസ്റ്റിസ് വർമ്മയുടെ ഡൽഹിയിലെ വസതിയിലുണ്ടായ തീപിടുത്തത്തിനിടെ കണ്ടെടുത്ത കത്തിനശിച്ച പണം തന്റേതല്ലെന്ന് വ്യക്തമാക്കി നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലാണ് വർമ്മ.
ഒരു ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ലോകസഭാ സ്പീക്കറുടെയോ ചെയർമാന്റെയോ അംഗീകാരത്തിന് ശേഷം ലോക്‌സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാവുന്നതാണ്. കൂടാതെ, പ്രമേയം സ്പീക്കർക്ക് അയയ്ക്കുന്നതിന് മുമ്പ് ലോക്‌സഭയിലെ കുറഞ്ഞത് 100 അംഗങ്ങളുടെയോ ചെയർമാന്റെ അംഗീകാരത്തിനായി അയയ്ക്കുന്നതിന് മുമ്പ് രാജ്യസഭയിലെ കുറഞ്ഞത് 50 അംഗങ്ങളുടെയോ പിന്തുണ ഉണ്ടായിരിക്കണം. പ്രതിപക്ഷ പാർട്ടികളുമായും കേന്ദ്രം ഇതിനകം ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ജസ്റ്റിസ് വർമ്മയ്‌ക്കെതിരായ പാർലമെന്ററി നടപടിയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുക എന്നതായിരിക്കും കേന്ദ്രം ആദ്യം ചെയ്യുക. പാർലമെന്റിൽ പ്രമേയം പാസ്സാകണമെങ്കിൽ, ഇരുസഭകളിലും മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കാം.