മെൽബൺ : ഓസ്ട്രേലിയൻ പോലീസിൻ്റെ അമിത ബലപ്രയോഗത്തിന് ഇരയായ ഇന്ത്യൻ വംശജൻ ഗൗരവ്കുണ്ടി (42) ചികിത്സയിലിരിക്കെ മരണപ്പെട്ടു. അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ മുട്ടമർത്തിയതിനാൽ മസ്തിഷ്കക്ഷതം സംഭവിക്കുകയായിരുന്നെന്ന് ഭാര്യ ആരോപണമുന്നയിച്ചിരുന്നു. അഡ്‌ലെയ്ഡിലെ പെയ്നെഹാം റോഡിൽ കഴിഞ്ഞ 29നാണ് ഭാര്യ അമൃത്പാൽ കൗറിന്റെ സാന്നിദ്ധ്യത്തിൽ ഗൗരവ് പോലീസിന്റെ ആക്രമണത്തിനിരയായത്. ഗാർഹിക പീഡനമാണെന്ന് കരുതിയാണ് ഗൗരവിനെ പോലീസ് പിടികൂടിയത്.
പെയ്‌ൻഹാം റോഡിലെ വീട്ടിൽനിന്നു മദ്യപിച്ചശേഷം പുറത്തിറങ്ങി തന്നോട് ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടു തെറ്റിദ്ധരിച്ച പോലീസ് ഗൗരവിനെ റോഡിൽ വീഴ്ത്തുകയും ഒരു പോലീസുകാരൻ കഴുത്തിൽ മുട്ടമർത്തുകയും ചെയ്തെന്ന് അമൃത്പാൽ പറഞ്ഞു. തുടർന്ന് ബോധം നശിച്ച അവസ്ഥയിൽ ഗൗരവിനെ റോയൽ അഡ്‌ലെയ്ഡ് ഹോസ്പിറ്റലിൽ
തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അതേസമയം, കഴുത്തിൽ മുട്ടമർത്തിയെന്നും തല റോഡിലും കാറിലും ഇടിച്ചുവെന്നും അമൃത്പാൽ ഉന്നയിച്ച ആരോപണം പോലീസ് നിഷേധിച്ചു. എന്നാൽ, കസ്റ്റഡി മരണമായി പരിഗണിച്ച് ബലപ്രയോഗം നടന്നതിനെപ്പറ്റി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
ദക്ഷിണ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം ഗൗരവിന് നീതി ലഭിക്കാൻ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. അതിനായി ബോഡി-ക്യാം ഫൂട്ടേജുകൾ പൂർണ്ണമായി പുറത്തുവിടണമെന്നും അവർ ആവശ്യപ്പെടുന്നു.