കോഴിക്കോട് : കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ അന്വേഷണം. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം.
മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറിലധികം പരിശ്രമിച്ചതിൻ്റെ ഫലമായാണ് തീ അണച്ചത്. മലബാർ മേഖലയിലെ വിവിധ ഫയർ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയർ യൂണിറ്റുകൾക്ക് പുറമെ കരിപ്പൂർ എയർപോർട്ടിലെ അഗ്നിശമനാ സംവിധാനവും സജീവ പങ്കാളിയായി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അടുത്ത ദിവസങ്ങളിൽ നടക്കുന്ന അന്വേഷണത്തിൽ വ്യക്തത കൈവന്നേക്കാം.
രാത്രി പത്തരയോടെയാണ് തീയണച്ചത്. വൈകീട്ട് ഏതാണ്ട് അഞ്ച് മണിയോടെയാണ് തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് തീപ്പിടുത്തമുണ്ടായത്. ഞായറാഴ്ചയായതിനാല്‍ ആളുകൾ കെട്ടിടത്തിൽ കുറവായിരുന്നു. ഇക്കാരണത്താലാണ് വലിയ ദുരന്തം ഒഴിവായത്.