ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ ഷെല്ലാക്രമണത്തിൽ ഇരകളായവരെ സന്ദർശിച്ച് രാഹുൽ ഗാന്ധി. ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനുശേഷം ലോക്‌സഭ പ്രതിപക്ഷ നേതാവിന്റെ ജമ്മുവിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്.
ശനിയാഴ്ച രാവിലെ പൂഞ്ചിലെത്തിയ രാഹുൽ ഗാന്ധി മെയ് 8 നും 10 നും ഇടയിൽ ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ സന്ദർശിക്കുകയും ദുരിതമനുഭവിക്കുന്നവരുമായി സംവദിക്കുകയും ചെയ്തു. നാശനഷ്ടത്തിന്റെ വ്യാപ്തി നേരിൽ കണ്ട് ബോദ്ധ്യപ്പെട്ട രാഹുൽ പ്രദേശത്തെ ഒരു സ്ക്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച പൂഞ്ചിലെ ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭയും രാഹുൽ ഗാന്ധി സന്ദർശിച്ചു
“ഇതൊരു വലിയ ദുരന്തമായിരുന്നു, നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ജനങ്ങളുമായി സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ദേശീയ തലത്തിൽ ഈ വിഷയം ഉന്നയിക്കാൻ അവർ എന്നോട് അഭ്യർത്ഥിച്ചു, ഞാൻ അത് ചെയ്യും,” സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് ശേഷം മെയ് 7 നും 10 നും ഇടയിൽ ജമ്മു കശ്മീരിലുടനീളം പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലും മിസൈൽ ആക്രമണത്തിലുമായി പൂഞ്ച് ജില്ലയിൽ കൊല്ലപ്പെട്ട 13 പേരടക്കം 28 പേരാണ് മരണപ്പെട്ടത്. 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.