ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് പലായനം ചെയ്യാൻ
വ്യോമാതിർത്തി വീണ്ടും തുറന്ന് ഇറാൻ. ഏതാണ്ട് 1,000 ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാൻ മഷാദിൽ നിന്ന് മഹാൻ എയർ ചാർട്ടേഡ് വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ ആദ്യ വിമാനം ഇന്ന് രാത്രി ഡൽഹിയിൽ എത്തും. ഇറാനിലെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ‘ഓപ്പറേഷൻ സിന്ധു’ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇത്തരമൊരു എയർ ലിഫ്റ്റിംഗ് നടക്കുന്നത്.
‘ഓപ്പറേഷൻ സിന്ധു’വിൻ്റെ ആദ്യപടിയായി 110 ഇന്ത്യൻ വിദ്യാർത്ഥികളെ വടക്കൻ ഇറാനിൽ നിന്ന് അതിർത്തി കടത്തി സുരക്ഷിതമായി അർമേനിയിലെത്തിച്ച് പ്രത്യേക വിമാനത്തിൽ ജൂൺ 18 ന് വ്യാഴാഴ്ച പുലർച്ചെ ന്യൂഡൽഹിയിൽ എത്തിച്ചിരുന്നു.
ഇറാനിൽ നിന്നെന്നപോലെ ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും വ്യാഴാഴ്ച സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇസ്രായേലിൽ നിന്ന് കരമാർഗ്ഗം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമെന്നും തുടർന്ന് വിമാനമാർഗ്ഗം ഇന്ത്യയിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ടെൽ അവീവിലെ ഇന്ത്യൻ എംബസി പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കും.