ഇറാനെതിരെ ഇസ്രായേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ. തലസ്ഥാന നഗരമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും ആണവ റിയാക്ടറുകളിലും ഉൾപ്പെടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേർ മരിച്ചതെന്നാണ് ഇറാൻ വെളിപ്പെടുത്തുന്നത്. മരണപ്പെട്ടവരിൽ കൂടുതൽ പേരും സാധാരണക്കാരാണെന്നും 320ൽ അധികം പേർക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നും ഇറാന്റെ ഐക്യരാഷ്ട്രസഭ പ്രതിനിധി പറഞ്ഞു.
ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ “ഓപ്പറേഷൻ ട്രൂ പ്രോമിസ്” ആരംഭിച്ചു. ടെൽ അവീവിലും ജറുസലേമിലും മിസൈലുകൾ വർഷിച്ചു. ഒരാൾ കൊല്ലപ്പെടുകയും കുറഞ്ഞത് 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെയോടെ, ഇരു രാജ്യങ്ങളും പരസ്പരം വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. പ്രധാന നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകളും സ്ഫോടനങ്ങളും മുഴങ്ങി.
യുഎസ് പിന്തുണയോടെ നിരവധി ഇറാനിയൻ മിസൈലുകൾ തടഞ്ഞതായി ഇസ്രായേൽ സൈന്യം റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക കമാൻഡർ മുഹമ്മദ് ബാഗേരി, ഇറാൻ വിപ്ലവ സേന മേധാവി ഹൊസൈൻ സലാമി, ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി ഗുലാം അലി റാഷിദ് എന്നിവരെയൊക്കെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.
ഇസ്രായേലിന്റെ ഏറ്റവും പുതിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉടൻ തന്നെ സജീവമാക്കിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനും ഇസ്ഫഹാനും ഉൾപ്പെടെ നിരവധി നഗരങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായും വ്യക്തമാക്കുന്നു.