അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നറിയിപ്പ്. ഇറാൻ കീഴടങ്ങില്ലെന്നും അമേരിക്കൻ സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾക്ക് ഇടവരുത്തുമെന്നും ട്രംപിന് അയച്ച തുറന്ന സന്ദേശത്തിൽ ഖമേനി മുന്നറിയിപ്പ് നൽകുന്നു. ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ “നിരുപാധിക കീഴടങ്ങലിന്” തയ്യാറാകണമെന്നുള്ള ട്രംപിൻ്റെ ആഹ്വാനത്തിനുള്ള ഇറാൻ്റെ താക്കീത് കൂടിയാണ് ഖമേനിയുടെ സന്ദേശം ഉൾക്കൊള്ളുന്നത്.
“ഇറാൻ, ഇറാൻ രാഷ്ട്രം, അതിന്റെ ചരിത്രം എന്നിവ അറിയുന്ന ബുദ്ധിമാനായ ആളുകൾ ഒരിക്കലും ഈ രാജ്യത്തോട് ഭീഷണിയുടെ ഭാഷയിൽ സംസാരിക്കില്ല. കാരണം ഇറാൻ രാഷ്ട്രം കീഴടങ്ങില്ല. കൂടാതെ ഏതൊരു യുഎസ് സൈനിക ഇടപെടലും പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുമെന്ന് അമേരിക്കക്കാർ അറിയണം.” ആയത്തുള്ള അലി ഖമേനി പറഞ്ഞു.
ഇസ്രായേലിന്റെ “ഭീകര സയണിസ്റ്റ് ഭരണകൂടത്തോടുള്ള” എതിർപ്പ് ശക്തമാക്കി ഇസ്ലാമിക് റിപ്പബ്ലിക്കിന്മേൽ സമാധാനമോ യുദ്ധമോ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് ഖമേനി വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയെ അടിച്ചമർത്താനുള്ള ഇസ്രായേലിന്റെ സൈനിക നടപടിയായ ‘റൈസിംഗ് ലയൺ’ എന്നതിൽ ഇതുവരെ അമേരിക്ക നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും, അമേരിക്കയുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിന്ന് ഒരു ദിവസം നേരത്തെ മടങ്ങി ട്രംപ് നടത്തിയ പ്രസ്താവനകളുടെ പരമ്പരയിലാണ് സംഘർഷത്തിൽ യുഎസ് സൈനികമായി നേരിട്ട് ഇടപെട്ടേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നത്.
അതേസമയം, ഇസ്രായേലും ഇറാനും തുടർച്ചയായ ആറാം ദിവസവും മിസൈൽ ആക്രമണം തുടർന്നു. ഇസ്രായേലിനെതിരെ ഫത്താ-1 ഹൈപ്പർസോണിക് മിസൈൽ തൊടുത്തതായും ഇറാൻ അവകാശപ്പെട്ടിരുന്നു ബുധനാഴ്ച 600-ലധികം പേർ കൊല്ലപ്പെട്ടു. ഇറാനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മരണസംഖ്യ 585 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനിയൻ ആക്രമണങ്ങളിൽ ഇതുവരെ 24 പേർ കൊല്ലപ്പെടുകയും 1,300 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേലും അവകാശപ്പെട്ടു.