‘എല്ലാം ഞാൻ തന്നെ ‘ : ഇന്ത്യ-പാക് വെടിനിർത്തൽ അവകാശവാദം വീണ്ടും ആവർത്തിച്ച് ട്രംപ്

Date:

നെതർലൻ്റ് : ഇന്ത്യ- പാക് സമാധാന ചർച്ചക്ക് മദ്ധ്യസ്ഥത വഹിച്ചതും വെടിനിർത്തൽ സാദ്ധ്യമാക്കിയതും താൻ തന്നെയാണെന്ന് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതാക്കളോട് തൻ്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ വ്യാപാരം നിർത്തുമെന്ന് പറഞ്ഞതായും ബുധനാഴ്ച ട്രംപ് ആവർത്തിച്ചു. ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ ഇന്ത്യ നിഷേധിച്ച് ദിവസങ്ങൾക്കിപ്പുറമാണ് ട്രംപ് വീണ്ടും അവകാശവാദവുമായി വീണ്ടും രംഗത്ത് വന്നത് എന്നത് ശ്രദ്ധേയം

ബുധനാഴ്ച നെതർലൻഡ്‌സിലെ ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് , തൻ്റെ അവകാശവാദം ഉന്നയിച്ചത്. ഇസ്രായേൽ-ഇറാൻ യുദ്ധം, റഷ്യ-ഉക്രെയ്ൻ യുദ്ധം എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള സമീപകാല സൈനിക സംഘട്ടനങ്ങളിലെ ഇടപെടലുകളെക്കുറിച്ച് പരാമർശിച്ചെങ്കിലും, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യ-പാക് സംഘർഷമാണെന്ന് എടുത്തുപറഞ്ഞു.

“ഒരുപക്ഷേ അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് (യുദ്ധങ്ങൾ) ഇന്ത്യയും പാകിസ്ഥാനും ആയിരിക്കാം. തുടർച്ചയായ ഫോൺ കോളുകളോടെയാണ് ഞാൻ അത് അവസാനിപ്പിച്ചത്. നിങ്ങൾ പരസ്പരം പോരടിച്ചാൽ, ഞങ്ങൾ ഒരു വ്യാപാര കരാറിലും ഏർപ്പെടുന്നില്ലെന്ന് പറഞ്ഞു. ജനറൽ (പാകിസ്ഥാന്റെ അസിം മുനീർ) വളരെ മികച്ചവനായിരുന്നു. പ്രധാനമന്ത്രി മോദി എന്റെ ഒരു നല്ല സുഹൃത്താണ്. അദ്ദേഹം ഒരു മികച്ച മാന്യനാണ്. ഞാൻ അവരെ ന്യായവാദം ചെയ്യാൻ പ്രേരിപ്പിച്ചു. ഞങ്ങളുമായി വ്യാപാര കരാർ വേണമെന്നുള്ളതുകൊണ്ട് അവർ  ആണവയുദ്ധം നിർത്തി.” ട്രംപ് ബ്രീഫിംഗിൽ പറഞ്ഞു.

ഏപ്രിൽ 22 ന് ഉണ്ടായ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് മെയ് 7 ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് ഇന്ത്യ-പാക് മോശമായ സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്. ശേഷം മെയ് 10 ന് ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു. , ഇതാണ് ട്രംപ് തൻ്റെ ശ്രമഫലമാണെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ, പാക്കിസ്ഥാൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) വിളിച്ച് സംഘർഷം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതുകൊണ്ടാണ് വെടിനിർത്തലിന് തയ്യാറായതെന്ന് ഇന്ത്യ, ട്രംപിൻ്റെ അവകാശവാദത്തെ നിഷേധിച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സമാധാനം സ്ഥാപിക്കുന്നതിൽ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് , ബുധനാഴ്ച ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് തൻ്റെ മിടുക്ക് പ്രകടമാക്കാൻ ഇന്ത്യാ-പാക് സംഘർഷത്തെ ഉപയോഗിച്ചത്.

ട്രംപിന്റെ അവകാശവാദങ്ങളിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കോൺഗ്രസ് വീണ്ടും ഇന്നലെ മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. അമേരിക്കൻ പ്രസിഡന്റ് ഇതാ ഇപ്പോൾ 18-ാം തവണയും അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നുവെന്ന് കോൺഗ്രസ് പരിഹസിച്ചു.
“ട്രംപ് പതിനെട്ടാം തവണയും പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം താൻ നിർത്തിയെന്ന്. ഒരു യുദ്ധം തുടർന്നാൽ വ്യാപാര കരാറിൽ ഏർപ്പെടില്ലെന്ന് താൻ വ്യക്തമായി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും നേതാക്കൾ പറഞ്ഞു- ഞങ്ങൾക്ക് ബിസിനസ്സ് ചെയ്യണമെന്നുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ യുദ്ധം നിർത്തുന്നു.” മോദി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് എക്‌സിൽ പോസ്റ്റ് ചെയ്തതിങ്ങനെ.


“മെയ് 10 ന് ശേഷം ഇത് 16-ാം തവണയാണ് പ്രസിഡന്റ് ട്രംപ് ഇങ്ങനെ പറയുന്നത്,” ഹേഗിൽ നിന്നുള്ള ട്രംപിന്റെ വീഡിയോ പ്രസ്താവന പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് വക്താവ് ജയറാം രമേശ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി മോദി ഇന്ത്യയുടെ താൽപ്പര്യങ്ങളെ “തകർച്ചയിലാഴ്ത്തി” എന്ന് മറ്റൊരു കോൺഗ്രസ് നേതാവായ പവൻ ഖേര പറഞ്ഞു.
“ചൈന മുതൽ യുഎസ് വരെ, പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയ ബലഹീനത കൈയടി, അംഗീകാരം, സാധൂകരണം എന്നിവയാണെന്ന് ലോകത്തിന് അറിയാം. അദ്ദേഹത്തെ അൽപ്പം പ്രശംസിച്ചാൽ മോദി ഇന്ത്യയുടെ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തും – ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയും യുഎസ് ഭീഷണികൾക്ക് വഴങ്ങുകയും ചെയ്യും,” ഖേര കുറിച്ചു. എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദിയോ കേന്ദ്രസർക്കാരിൻ്റെ ഒരു പ്രതിനിധിയോ ഇതുവരെ ഒരഭിപ്രായവും പറഞ്ഞിട്ടില്ല.

Share post:

Popular

More like this
Related

ഹേമ കമ്മിറ്റി റിപ്പോർട്ട് : കേസുകൾ അവസാനിപ്പിച്ചതായി എസ്‌ഐടി ഹൈക്കോടതിയിൽ

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത...

പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി ; നേവി ജീവനക്കാരൻ അറസ്റ്റിൽ

ജയ്പൂർ : പാക്കിസ്ഥാൻ ഇന്റലിജൻസിന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഡൽഹിയിലെ...

കേരളത്തില്‍ 5 ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ 5 ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം; ഗവർണ്ണറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സർക്കാർ സ്ഥാപനങ്ങളിലും പരിപാടികളിലും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം പ്രദർശിപ്പിക്കുന്നതിൽ...