ചെന്നൈ: കമൽ ഹാസൻ്റെ തഗ് ലൈഫ് സിനിമക്ക് കർണ്ണാടകയിൽ നിരോധനം ഏർപ്പെടുത്തിയതിനെ ചൊല്ലി നടനെ പിന്തുണച്ചും കർണാടക ഹൈക്കോടതിയെ വിമർശിച്ചും തമിഴക വാഴ്വുരിമൈ കച്ചി (ടി.വി.കെ) നേതാവും ബൻരുട്ടി എം.എൽ.എയുമായ ടി. വേൽമുരുകൻ. നടന്റെ നിലപാടിനെയും പരാമർശത്തെയും വിമർശിച്ച ജസ്റ്റിസ് എം. നാഗപ്രസന്നയുടെ പരാമർശങ്ങളോട് നിശിതമായ ഭാഷയിലാണ് വേൽമുരുകൻ പ്രതികരിച്ചത് – “ജഡ്ജിയും ഒരു കന്നഡിഗനെപ്പോലെയാണ് പെരുമാറിയത്” എന്ന് വേൽമുരുകൻ ആരോപിച്ചു. കോടതി പക്ഷപാതപരമായി പെരുമാറിയെന്നും ഇപ്പോൾ കർണാടകയിൽ വെള്ളത്തോടൊപ്പം നീതിയും നിഷേധിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ‘തഗ് ലൈഫ്’ നിരോധിച്ചാൽ ഒരു കന്നഡ സിനിമയും തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും എം.എൽ.എ വ്യക്തമാക്കി. ഈ വിഷയത്തിൽ തമിഴ് സിനിമ അസോസിയേഷനുകൾ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ തമിഴ് സിനിമ യൂനിയനുകൾ കന്നഡ നടന്മാരെയോ സാങ്കേതിക വിദഗ്ധരെയോ ചിത്രീകരണത്തിൽ സഹകരിപ്പിക്കരുതെന്നും വേൽമുരുകൻ ആവശ്യപ്പെട്ടു.
ചെന്നൈയിൽ നടന്ന ഒരു സിനിമ പ്രമോഷൻ പരിപാടിയിൽ ‘കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉണ്ടായത്’ എന്ന കമലഹാസന്റെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. നടൻ മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ സിനിമയുടെ റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിവിധ കന്നഡ സംഘടനകൾ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് കമൽ ഹാസൻ നല്കിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.
കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂൺ 10 ലേക്ക് മാറ്റി. നടൻ ക്ഷമാപണം നടത്തിയിരുന്നെങ്കിൽ വിവാദം അവസാനിക്കുമായിരുന്നുവെന്ന് ജസ്റ്റിസ് നാഗപ്രസന്ന ആവർത്തിച്ചു. എന്നാൽ പരാമർശത്തിൽ വീണ്ടും വിശദീകരണം നടത്തിയെങ്കിലും കമൽഹാസൻ മാപ്പ് പറയാൻ തയ്യാറായിട്ടില്ല. തന്നിൽ തെറ്റ് സംഭവിച്ചിട്ടില്ലാത്തതുകൊണ്ട് മാപ്പ് പറയാനാവില്ലെന്നാണ് കമൽഹാസൻ്റെ നിലപാട്.