ന്യൂഡൽഹി : കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ നീക്കി. പകരം സണ്ണി ജോസഫ് എം.എൽ.എയെ നിയമിച്ചു. എം.എം. ഹസനു പകരമായി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ്. കൺവീനറാക്കി. സ്ഥാനമൊഴിയുന്ന കെ. സുധാകരന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവാക്കി. പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരാണ് കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാർ. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും അനുനയത്തിന്റെ ഭാഗമായി കെ സുധാകരന്റെ അടുത്ത അനുയായി സണ്ണി ജോസഫിന് നറുക്ക് വീഴുകയായിരുന്നു.
തനിക്കെതിരായി ഉയരുന്ന പ്രചാരണങ്ങൾ തള്ളി കെ സുധാകരൻ ഇന്ന് രംഗത്തെത്തിയിരുന്നു. അത്തരത്തിൽ യാതൊരു ചർച്ച നടന്നിട്ടില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും കെപിസിസി അദ്ധ്യക്ഷസ്ഥാനത്തിരുന്ന് താൻ തന്നെ പാർട്ടിയെ നയിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കേരളത്തിലെ നേതാക്കൾക്കിടയിൽ കെ സുധാകരനെ മാറ്റാനുള്ള അഭിപ്രായ ഐക്യമുണ്ടായതോടെയാണ് പുതിയ പ്രസിഡൻ്റ് എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയതും പെട്ടെന്ന് സണ്ണി ജോസഫിനെ നിയമിച്ചതും. കൂടുതൽ സമയമെടുത്താൽ പ്രസിഡൻ്റ് പദം മോഹിച്ചെത്തുന്നവരുടെ എണ്ണം കൂടിയേക്കുമെന്ന് ഹൈക്കമാൻ്റ് ഭയപ്പെട്ടിരുന്നു എന്നതും യാഥാർത്ഥ്യം.