ചെന്നൈ : തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ നേതാവ് എം കെ സ്റ്റാലിനുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയെത്തുടർന്ന് മക്കൾ നീതി മയ്യം (MNM) നേതാവും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. തമിഴ്‌നാട്ടിലെ ആറ്, അസമിലെ രണ്ട് എന്നിങ്ങനെ എട്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കും.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ നീതി മയ്യം തമിഴ്‌നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഔദ്യോഗികമായി ചേർന്നതിനുശേഷം, ഒരു ലോക്‌സഭാ സീറ്റിൽ മത്സരിക്കാനോ അല്ലെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാജ്യസഭാ സീറ്റ് സ്വീകരിക്കാനോ ആണ് കമലഹാസന് അവസരം നൽകിയത്. എന്നാൽ തമിഴ്‌നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യം പൂർണ്ണ പിന്തുണ നൽകിയിട്ടും 70 കാരനായ കമൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാനാണ് താൽപര്യം പ്രകടിപ്പിച്ചത്. ഡിഎംകെ നയിക്കുന്ന മുന്നണിയിൽ ചേരുമ്പോൾ, വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങളേക്കാൾ ദേശീയ താൽപ്പര്യമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് കമൽഹാസൻ വ്യക്തമാക്കി.
ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ പാർട്ടികൾക്ക് പകരമായാണ് 2018 ൽ കമൽഹാസൻ എംഎൻഎം രൂപീകരിച്ചത്. ഈ വർഷം ആദ്യം ചെന്നൈയിൽ നടന്ന പാർട്ടിയുടെ എട്ടാം സ്ഥാപക ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ, ബഹുമുഖ നടൻ തന്റെ പാർലമെന്റ് പ്രവേശനത്തെക്കുറിച്ച് സൂചന നൽകിയിരുന്നു.
“ഈ വർഷം, ഞങ്ങളുടെ ശബ്ദം പാർലമെന്റിൽ കേൾക്കും. അടുത്ത വർഷം സംസ്ഥാന നിയമസഭയിൽ കേൾക്കും.” അദ്ദേഹം പറഞ്ഞു.
അൻപുമണി രാമദാസ്, എം ഷൺമുഖം, എൻ ചന്ദ്രശേഖരൻ, എം മുഹമ്മദ് അബ്ദുള്ള, പി വിൽസൺ, വൈകോ എന്നിവരുൾപ്പെടുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് എംപിമാരുടെ കാലാവധി ജൂലൈ 25 ന് അവസാനിക്കും.
ഡിഎംകെയ്ക്ക് 134 എംഎൽഎമാരുള്ള തമിഴ്‌നാട് നിയമസഭയുടെ നിലവിലെ അംഗബലം അനുസരിച്ച്, ആറ് രാജ്യസഭാ സീറ്റുകളിൽ നാലെണ്ണം പാർട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ