ഹാവേരി : യാത്രക്കിടെ നിസ്കരിക്കാൻ വേണ്ടി വാഹനം നിർത്തി യാത്ര വൈകിപ്പിച്ചെന്ന് ആരോപിച്ചുള്ള വീഡിയോ പുറത്തുവന്നതിനെ തുടർന്ന് കർണാടക സർക്കാർ ബസ് ഡ്രൈവർ കം കണ്ടക്ടർക്ക് സസ്‌പെൻഷൻ.
ഏപ്രിൽ 29 ന് ഹുബ്ബള്ളിയിൽ നിന്ന് ഹാവേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കർണാടക ഗതാഗത വകുപ്പിൻ്റെ നടപടി.
വീഡിയോയിൽ, യൂണിഫോം ധരിച്ച ജീവനക്കാരൻ പാർക്ക് ചെയ്തിരിക്കുന്ന കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാർ കാത്തിരിക്കുമ്പോൾ സീറ്റിൽ ഇരുന്ന് പ്രാർത്ഥിക്കുന്നത് കാണാം. ഔദ്യോഗിക ഡ്യൂട്ടി സമയം മതപരമായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതായി ഇത് വിമർശിക്കപ്പെട്ടു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. ജീവനക്കാരൻ സർവ്വീസ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു
അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് വകുപ്പ് സ്ഥിരീകരിച്ചു. “ഒരു പൊതു സേവനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ ചില നിയമങ്ങളും ചട്ടങ്ങളും നിർബന്ധമായും പാലിക്കേണ്ടതുണ്ട്. എല്ലാവർക്കും ഏത് മതവും ആചരിക്കാൻ അവകാശമുണ്ടെങ്കിലും ഓഫീസ് സമയങ്ങളിൽ ഒഴികെയെ അതിന് അനുവാദമുള്ളൂ. ബസിൽ യാത്രക്കാർ യാത്ര ചെയ്യുമ്പോഴും ബസ് പകുതി വഴിയിൽ നിർത്തി നമസ്‌കരിക്കുന്നത് അനുവദിക്കാൻ കഴിയില്ല.” മന്ത്രി റെഡ്ഡി പ്രസ്താവനയിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹുബ്ബള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (NWKRTC) മാനേജിംഗ് ഡയറക്ടറോട് അദ്ദേഹം നിർദ്ദേശിച്ചു.