കൊച്ചി : കേരള തീരത്ത് അടിയ്ക്കടി ഉണ്ടായ രണ്ട് കപ്പൽ അപകടങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച കേരള ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മെയ് 25 ന് കേരള തീരത്ത് അപകടകരമായ ചരക്കുകൾ വഹിക്കുന്നതിനിടെ മുങ്ങിയ ലൈബീരിയ പതാകയുള്ള എംഎസ്‌സി എൽസ 3 എന്ന കപ്പൽ മുങ്ങിയതിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ എംപി ടിഎൻ പ്രതാപൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം .
മെയ് 25 ൻ്റെ കപ്പലപകടത്തിൻ്റെ അലയൊലി ഒടുങ്ങുന്നതിന് മുൻപാണ് ബേപ്പൂർ തീരത്ത് മറ്റൊരു കപ്പലിന് തീപ്പിടിച്ചത്. സിംഗപ്പൂർ പതാകയുള്ള വാൻ ഹായ് 503 എന്ന കണ്ടെയ്നർ കപ്പലാണ് ജൂൺ 9 ന് ബേപ്പൂർ തീരത്തിനടുത്ത് വെച്ച് തീപ്പിടുത്തത്തിൽപ്പെട്ടത്. ജൂൺ 13 വെള്ളിയാഴ്ച രാവിലെ വരെ തീയണയ്ക്കാൻ പെടാപാടുപെട്ടു. ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ നടപടിയെടുക്കുന്നതിന് മുമ്പ് നിലവിലുള്ള നിയമങ്ങളും അന്താരാഷ്ട്ര കരാറുകളും പരിശോധിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. ഇത്തരം അപകടങ്ങൾ സാധാരണ നിലയിലാകാൻ ഇത് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
നഷ്ടം ഷിപ്പിംഗ് കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും പൊതു ഫണ്ട് ഉപയോഗിച്ച് നഷ്ടപരിഹാരം നൽകരുതെന്നും ഹൈക്കോടതിയുടെ ഉത്തരവുണ്ട്. അപകടങ്ങൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശനഷ്ടങ്ങൾ അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഊന്നിപ്പറഞ്ഞു. ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഇരു സർക്കാരുകളോടും ഹൈക്കോടതി ആവശ്യപ്പെടുകയും ഈ വിഷയത്തിൽ കോടതിയെ സഹായിക്കാൻ ഒരു അമിക്കസ് ക്യൂറിയെ നിയമിക്കുമെന്ന് പറയുകയും ചെയ്തു.
ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലാണ് (EEZ) അപകടം നടന്നതെന്നും അതിനാൽ മർച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരം കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സംസ്ഥാന സർക്കാർ പറഞ്ഞപ്പോൾ, അഡ്മിറൽറ്റി ആക്ട് പ്രകാരം കപ്പൽ അറസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന നടപടിയും സ്വീകരിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടർക്ക് ഈ ആക്ട് പ്രകാരമുള്ള വ്യവസ്ഥകൾ പ്രയോഗിക്കാമെന്നും കോടതി പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്ക് വിഷയം ഏറ്റെടുക്കാൻ കഴിയുമോ എന്നും ഹൈക്കോടതി ആരാഞ്ഞു. ജില്ലാ കളക്ടർ പരാതി നൽകിയാലോ അല്ലെങ്കിൽ പരിസ്ഥിതി നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ കേസ് ഫയൽ ചെയ്താലോ എൻഐഎയ്ക്ക് ഇടപെടാമെന്ന് ഹർജിക്കാരൻ പറഞ്ഞു. അടുത്തിടെയുണ്ടായ രണ്ട് കപ്പൽ അപകടങ്ങളും കേസിൽ ഉൾപ്പെടുത്തുന്നതിനായി പൊതുതാൽപര്യ ഹർജിയിൽ ഭേദഗതി വരുത്താനും കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു.