തൃശൂർ: 2024-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ജി.ആർ ഇന്ദുഗോപന്‍റെ ‘ആനോ’ ആണ് മികച്ച നോവൽ. മികച്ച ചെറുകഥക്കുള്ള പുരസ്കാരം ഷിനിലാൽ എഴുതിയ ‘ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’ക്ക് ലഭിച്ചു. അനിതാ തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പി’ ലിനാണ് മികച്ച കവിതയ്ക്കുള്ള പുരസ്കാരം. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഇ.എൻ.ഷീജയുടെ ‘അമ്മ മണമുള്ള കനിവുള്ള’ നേടി. സി.പി.എം നേതാവ് എം.സ്വരാജിന്‍റെ ‘പൂക്കളുടെ പുസ്തകം’ മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്മെന്റ് അവാർഡ് കരസ്ഥമാക്കി
മികച്ച യാത്രാവിവരണം കെ.ആർ.അഭയൻ എഴുതിയ ‘ആരോഹണം ഹിമാലയം’ നേടി. അക്കാദമിയുടെ വിശിഷ്ടാംഗത്വം കെ.വി. രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ നേടി. എഴുത്തുകാരായ പി.കെ.എൻ.പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം.നാരായണൻ, ടി.കെ.ഗംഗാധരൻ, കെ.ഇ.എൻ, മല്ലിക യൂനിസ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.
മറ്റ് അവാർഡ് ജേതാക്കൾ
നാടകം- ശശിധരൻ നടുവിൽ (പിത്തള ശലഭം)
സാഹിത്യ വിമർശനം- ജി. ദിലീപൻ (രാമായണത്തിന്‍റെ ചരിത്രസഞ്ചാരങ്ങൾ)
വൈജ്ഞാനിക സാഹിത്യം- ദീപക്. പി ( നിർമ്മിതബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയ ജീവിതം)
ജീവിചരിത്രം/ആത്മകഥ- ഡോ. കെ. രാജശേഖരൻ നായർ (ഞാൻ എന്ന ഭാവം)
വിവർത്തനം- ചിഞ്ജു പ്രകാശ് ( ‘ജിയോ കോൻഡ ബെല്ലി’ എന്ന കൃതിയുടെ വിവർത്തനമായ ‘എൻ്റെ രാജ്യം എൻ്റെ ശരീരം’)
ഹാസ്യ സാഹിത്യം- നിരഞ്ജൻ (കേരളത്തിൻ്റെ മൈദാത്മകത)
യുവകവിതാ അവാർഡ്- ദുർഗ്ഗാപ്രസാദ് ( രാത്രിയിൽ അച്ചാങ്കര)
ജി.എൻ.പിളള അവാർഡ് (വൈജ്ഞാനികസാഹിത്യം), ഡോ. സൗമ്യ. കെ. സി ( കലയും സമൂഹവും), ഡോ. ടി. എസ് ശ്യാംകുമാർ ( ആരുടെ രാമൻ)
ഗീതാ ഹിരണ്യൻ അവാർഡ്- സലീം ഷെരീഫ് (പൂക്കാരൻ)
തുഞ്ചൻ സ്മാരക പ്രബന്ധമത്സരം- ഡോ. പ്രസീദ കെ. പി (എഴുത്തച്ഛന്‍റെ കാവ്യഭാഷ)