തിരുവനന്തപുരം : കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 704 റെസ്‌ക്യൂ ഡ്രൈവുകൾ സംഘടിപ്പിച്ചു.
ബാലവേലയിൽ ഏർപ്പെടുവാൻ സാദ്ധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നൽകാനായി. ഇതിന്റെ ഭാഗമായി 2025-ൽ ബാലവേല, ബാല ഭിക്ഷാടനം എന്നിവ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സർവ്വെ സംഘടിപ്പിച്ചതിൻ്റെ ഭാഗമായി 140 ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തി. ഇത്തരം ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് തൊഴിൽ വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ പ്രവർത്തനം ശക്തമാക്കി. അടുത്ത വർഷത്തോടെ ബാലവേല പൂർണ്ണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും കൂടുതൽ ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തിയത് (30) എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 12, കൊല്ലം 11, പത്തനംതിട്ട 6, ആലപ്പുഴ 10, കോട്ടയം 7, ഇടുക്കി 13, തൃശൂർ 9, പാലക്കാട് 4, മലപ്പുറം 9, കോഴിക്കോട് 4, വയനാട് 8, കണ്ണൂർ 10, കാസർഗോഡ് 7 എന്നിങ്ങനെയാണ് മറ്റുള്ള ജില്ലകളിലെ ഹോട്ട്സ്‌പോട്ടുകൾ. ഉത്സവ സ്ഥലങ്ങൾ, കമ്പനികൾ, തോട്ടങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഹോട്ടസ്പോട്ടുകൾ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ തന്നെ അത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
‘ശരണബാല്യം’ പദ്ധതിയെ കാവൽ പ്ലസ് പദ്ധതിയുമായി ബന്ധിപ്പിച്ച് ദീർഘനാൾ സേവനങ്ങൾ നൽകി കുട്ടികളെ പുനരധിവസിപ്പിച്ചു വരുന്നു. ഇത്തരത്തിൽ രക്ഷിച്ചെടുക്കുന്ന കുട്ടികളെ സി.ഡബ്ല്യു.സി.യുടെ മുമ്പാകെ എത്തിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലുള്ള കുട്ടികളാണെങ്കിൽ അവരുടെ സംസ്ഥാനങ്ങളിലെ സി.ഡബ്ല്യു.സി.കളിലേക്ക് തിരികെ അയയ്ക്കുന്നു. അതിന് കഴിയാത്ത കുട്ടികളുടെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുത്ത് അവരെ പുനരധിവസിപ്പിക്കുന്നു. ഏതെങ്കിലും സ്ഥലത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന നമ്പറിൽ അറിയിക്കുകയോ 82818 99479 എന്ന വാട്സാപ്പ് നമ്പറിൽ സന്ദേശം അയയ്ക്കുകയോ ചെയ്യാം.