തിരുവനന്തപുരം : വയനാട് പുനരധിവാസ പദ്ധതിയടക്കം നിറവേറ്റാനായി അധികം കടമെടുക്കാന്‍ കേരളം. 5990 കോടി രൂപയാണ് സംസ്ഥാനം കടമായെടുക്കുക. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം കേന്ദ്രത്തോട് അനുമതി തേടിയത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് കേരളം അധികം കടമെടുക്കുന്നത്. വൈദ്യുതി മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതില്‍ 6250 കോടിയും പങ്കാഴിത്ത പെന്‍ഷന്‍ പദ്ധതി മറ്റും തുടരുന്നതിനും കണക്കിലെടുത്ത് 6,000 കോടിയും കടമെടുക്കാന്‍ അവകാശമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, സംസ്ഥാന ധനകാര്യസെക്രട്ടറി ഡോ. എ. ജയതിലക്, കേന്ദ്ര ധനവകുപ്പ് ജോയിന്റ് സെക്രട്ടറി പങ്കജ് ശര്‍മ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കേരളത്തിന്റെ സാമ്പത്തിക-വികസനാവശ്യങ്ങള്‍ വിശദമായി പരിശോധിക്കാമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചിരുന്നു.