ലീഡ്സ് : ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അപ്രതീക്ഷിതമായ ഒരു മാറ്റം വരുത്തി സിലക്ടർമാർ. ടീം ഇന്ത്യയിൽ അവസാന നിമിഷം അംഗമായി വലംകൈയ്യൻ പേസർ ഹർഷിത് റാണ. ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങൾക്ക് ശേഷമാണ് റാണയെ ഉൾപ്പെടുത്തിയത്. ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടിലുണ്ടായിരുന്ന റാണ ലീഡ്സിലെത്തി ടെസ്റ്റ് ടീമിനൊപ്പം ചേർന്നു. ഇരുപത്തിമൂന്നുകാരനായ റാണ ഇന്ത്യയ്ക്കായി രണ്ടു ടെസ്റ്റും 5 ഏകദിനവും ഒരു ട്വന്റി20യും കളിച്ചിട്ടുണ്ട്.
2024 നവംബർ 22 ന് പെർത്തിൽ നടന്ന 2024–25 ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് റാണ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. 2025 ജനുവരി 31 ന് ഇംഗ്ലണ്ടിനെതിരെ പൂനെയിൽ നടന്ന മത്സരത്തിൽ ശിവം ദുബെയ്ക്ക് പകരക്കാരനായി എത്തിയാണ് ട്വൻ്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.
2025 ഫെബ്രുവരി 6 ന് ഇംഗ്ലണ്ടിനെതിരെയാണ് റാണയുടെ ഏകദിന അരങ്ങേറ്റം. 3/53 എന്ന റെക്കോർഡ് നേട്ടവും അന്ന് സ്വന്തമാക്കി. ജസ്പ്രീത് ബുംറ പരിക്കുമൂലം ടൂർണമെന്റിന് മുമ്പ് പുറത്തായതിനെത്തുടർന്നാണ് 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ റാണയും ഉൾപ്പെടുന്നത്.