ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ അൽതാഫ് ലല്ലി കൊല്ലപ്പെട്ടു. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ നീക്കമാണിത്. 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എൽഇടി ഭീകരരെ കണ്ടെത്തുന്നതിനുള്ള വിപുലമായ സുരക്ഷാ നടപടികളുടെ ഭാഗമാണിത്.
വെള്ളിയാഴ്ച രാവിലെ, തീവ്രവാദികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ബന്ദിപ്പോരയിൽ സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് തീവ്രവാദികളുമായി ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. ഏറ്റുമുട്ടലിൽ, സംഘത്തിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ വീടുകൾ വെള്ളിയാഴ്ച സുരക്ഷാ സേനയും ജമ്മു കശ്മീർ അധികൃതരും ചേർന്ന് തകർത്തു. ബിജ്ബെഹാരയിലെ ലഷ്കർ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ വസതി ഐഇഡികൾ ഉപയോഗിച്ച് തകർത്തപ്പോൾ, ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് നിലംപരിശാക്കുകയായിരുന്നു.
26 പേരുടെ മരണത്തിനിടയാക്കിയ പ്രകൃതിരമണീയമായ ബൈസരൻ താഴ്‌വരയിൽ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ പാക്കിസ്ഥാൻ ഭീകരരെ സഹായിച്ചതിൽ ആദിൽ തോക്കർ നിർണായക പങ്ക് വഹിച്ചതായി കരുതപ്പെടുന്നു. ഇതോടൊപ്പം, ആക്രമണത്തിൽ പങ്കാളിയായ തോക്കറിനെയും രണ്ട് പാക്കിസ്ഥാൻ പൗരന്മാരായ അലി ഭായ്, ഹാഷിം മൂസ എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അനന്ത്‌നാഗ് പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അക്രമികൾക്കായി വ്യാപക തിരച്ചിൽ നടത്തുന്ന സുരക്ഷാ സേന ഭീകരരുടെ രേഖാചിത്രങ്ങളും പുറത്തുവിട്ടു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ലഷ്കർ ഇ തൊയ്ബ ഭീകരരെ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷന്റെ പുരോഗതി വിലയിരുത്താനും സ്ഥിതിഗതികൾ സമഗ്രമായി വിശകലനം ചെയ്യാനുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗറിലെത്തിയിട്ടുണ്ട്.