തിരുവനന്തപുരം : വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി വാർത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ മൂന്ന് ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ‘വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളിൽ 10 ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ലൈബ്രറികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ട്. അവരെ വായനശാലകളിലേക്ക് ആകർഷിക്കുക എന്നത് പ്രധാനമാണ്. ഇതിന് സഹായകമായ ഒന്നായി ‘വായനാ വസന്തം’ പദ്ധതി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വായനയുടെ പ്രാധാന്യം ആഴത്തിൽ വേരൂന്നിയതിന് പിന്നിൽ ഗ്രന്ഥശാലാ പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. നാടിന്റെ മുക്കിലും മൂലയിലും ഇന്ന് കാണുന്ന വായനശാലകൾക്ക് പിന്നിൽ ഈ പ്രസ്ഥാനം പ്രചോദന ശക്തിയായി നിന്നു. പുതുതലമുറയെ വായനയിലേക്ക് കൈപിടിച്ചു നടത്താൻ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം എല്ലാ കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. വായനശാലകളിൽ സ്ഥാപിച്ച എഴുത്തുപെട്ടികൾ, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന വായനോത്സവം, ചിൽഡ്രൻസ് ഹോം ലൈബ്രറി സർവ്വീസ് തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.
സ്ത്രീകൾക്കും അതിഥി തൊഴിലാളികൾക്കും ഗ്രന്ഥശാലാ സേവനങ്ങൾ എത്തിക്കുന്നതിന് ലൈബ്രറി കൗൺസിൽ നടത്തുന്ന ശ്രമങ്ങളെ സമൂഹം താൽപ്പര്യത്തോടെയാണ് വീക്ഷിക്കുന്നത്. ട്രൈബൽ ലൈബ്രറികളും ജയിൽ ലൈബ്രറികളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗ്രന്ഥശാലാ പ്രസ്ഥാനത്തെ പരിപോഷിപ്പിക്കാനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരുത്താനുള്ള ശ്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ, വെളിച്ചത്തെ ഭയപ്പെടുകയും ഇരുട്ടിൽ മാത്രം വളരുകയും ചെയ്യുന്ന ശക്തികൾക്കെതിരെ ജനമനസ്സുകളിൽ ജാഗ്രത ഉണർത്തേണ്ടതുണ്ട്. ഇതിന് ‘വായനാ വസന്തം’ പദ്ധതി സഹായകമാകുമെന്നും ഗ്രന്ഥശാലാ പ്രവർത്തകർ ഈ വിഷയങ്ങളിൽ ഗൗരവപൂർവം ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വീടുകളിലേക്ക് എത്തുന്ന പുസ്തകങ്ങൾ വായിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അവയെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. പൊതുവിടങ്ങളിലെ ചർച്ചകൾക്കൊപ്പം, ഇന്നത്തെ കാലത്ത് ഓൺലൈൻ ചർച്ചകളും സാദ്ധ്യമാണ്. ഇത്തരം ചർച്ചകളും സംവാദങ്ങളും സാമൂഹിക പുരോഗതിക്ക് വലിയ സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.