തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സിറ്റിങ് സീറ്റായ നിലമ്പൂർ എല്‍ഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന് തീരുമാനിച്ചത്. ദീര്‍ഘ കാലങ്ങള്‍ക്ക് ശേഷമാണ് നിലമ്പൂരില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്.
സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ പല പേരുകളും സിപിഎം പരിഗണിച്ചിരുന്നെങ്കിലും അവസാനം കരുത്താനായ നേതാവിനെ തന്നെ നിർത്തി പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിപ്പിച്ച് മണ്ഡലം കൈവശം വെക്കുക എന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തുകയായിരുന്നു. ഇതുവഴി അന്‍വര്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ കഴിയുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
2016- 21കാലഘട്ടത്തിൽ തൃപ്പൂണിത്തുറ എംഎല്‍എ ആയിരുന്ന സ്വരാജ് കഴിഞ്ഞ തവണ അതേ മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു. ഇടത് സ്വതന്ത്രനായിരുന്ന പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. അന്‍വറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല സിപിഎം സ്വരാജിനായിരുന്നു. നിലമ്പൂർ സ്വദേശിയായ സ്വാരാജ് വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് ഉയർന്ന് വന്നത്. നിലവിൽ ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്.