നിലമ്പൂർ: ഒരു വർഗ്ഗീയവാദിയുടെയും പിന്തുണ ഒരു കാലത്തും ആവശ്യമില്ല. അതിന്റെ പേരിൽ ഇനിയുമെത്ര പരാജയപ്പെട്ടാലും നിലപാട് അതു തന്നെ. ശരിയായ നിലപാട് എല്ലായ്പ്പോഴും അംഗീകരിച്ചെന്ന് വരില്ല. അത് കൊണ്ട് ശരിയായ നിലപാട് കയ്യൊഴിയാൻ കഴിയില്ല. ജയിച്ചാലും തോറ്റാലും ജനങ്ങൾക്കും നാടിനുമായിട്ടുള്ള സമരം തുടരുമെന്നും എം സ്വരാജ്.
ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ മാത്രമാണ് നിലമ്പൂരില്‍ തങ്ങൾ ചർച്ച ചെയ്‌തതെന്നും ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ ഈ തെരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്
നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഉയർന്ന ജനാധിപത്യ സംവാദം എന്നനിലയിൽ മുന്നോട്ട് പോകാൻ സാധിച്ചു. അതിൽ അഭിമാനമുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നമാണ് എല്ലായ്പ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത്. ഞങ്ങളെ എതിർക്കുന്നവർ ഉയർത്തിയ വിവാദങ്ങളിൽ പിടികൊടുത്തില്ല.
വികസനമാണ് ചർച്ചയാക്കിയത്. സ്വാഭാവികമായും വരും ദിവസങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തും. ഉൾകൊള്ളേണ്ടവ ഉൾക്കൊള്ളും, ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് ബോദ്ധ്യപ്പെടുത്തും. ഭരണത്തിന്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പിനെ കാണാൻ കഴിയില്ല. അങ്ങനെയായാൽ സർക്കാരിന്റെ ഭരണ പരിഷ്കാരങ്ങളും നടപടികളുമെല്ലാം ജനം തള്ളിക്കളഞ്ഞെന്ന് പറയേണ്ടിവരും. അങ്ങനെയില്ല. എൽഡിഎഫ് സർക്കാരാണ് ലോഡ്ഷെഡിങ് ഇല്ലാതാക്കിയത്. അത് തിരിച്ചുവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കില്ലല്ലോ. പെൻഷൻ 1600 ആയി ഉയർത്തി വിതരണം ചെയ്യുന്നതിനും ജനം എതിരല്ലല്ലോ.
ഇത്തരം കാര്യത്തെ വിലയിരുത്തിയാണോ ജനം വോട്ട് ചെയ്തതെന്ന് പറയാൻ കഴിയില്ല. കൂടുതൽ കാര്യങ്ങൾ വഴിയെ പരിശോധിക്കാം. ധീരമായി മുന്നോട്ട് പോകും. ഞങ്ങൾ മുന്നോട്ടു വെച്ച രാഷ്ട്രീയം, കറകളഞ്ഞ രാഷ്ട്രീയ നിലപാട് , കേരളത്തിന്റെ സമഗ്ര വികസനം, ഇത്തരം കാര്യങ്ങളിലൊന്നും ഏതെങ്കിലും കാരണങ്ങൾ കൊണ്ട് പിശകുണ്ടെന്ന് തോന്നുന്നില്ല. എല്ലാ തെരഞ്ഞെടുപ്പിലും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ശരിയായി വിലയിരുത്തി കൊള്ളണമെന്നില്ല -എം സ്വരാജ് പറഞ്ഞു.