മുംബൈ: ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി അവതരിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വ്യാപകമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഞായറാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്. തുടർന്ന് മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ നയം പുതുതായി അവലോകനം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുന്നതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വിദഗ്ധൻ നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും പുതിയ ഭാഷനയ രൂപീകരണ പദ്ധതി നടപ്പിലാക്കുകയെന്നും ഫഡ്‌നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്തുടനീളമുള്ള സ്‌കൂളുകളിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം ഭാഷയായി ഹിന്ദി അവതരിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്ത മറാത്തി സാഹിത്യകാരന്മാർ ഉൾപ്പെടെയുള്ള വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പിനെ തുടർന്നാണ് ത്രിഭാഷാ ഫോർമുല പുനഃപരിശോധിക്കാനുള്ള തീരുമാനം.
ഒരു ക്ലാസിലെ കുറഞ്ഞത് 20 കുട്ടികളെങ്കിലും ഹിന്ദിക്ക് പകരം മറ്റൊരു ഇന്ത്യൻ ഭാഷ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്കൂൾ ഒരു അദ്ധ്യാപകനെ നിയമിക്കുന്നതിനോ ഓൺലൈനായി വിഷയം പഠിപ്പിക്കുന്നതിനോ ഉള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഉത്തരവിൽ സർക്കാർ കൂട്ടിച്ചേർത്തു. പ്രാദേശിക ഭാഷകളെ ബലികഴിച്ച് സംസ്ഥാന സർക്കാർ ഹിന്ദി പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഈ നീക്കത്തിന് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.
എഴുത്തുകാർ, ഭാഷാ വിദഗ്ധർ, രാഷ്ട്രീയ നേതാക്കൾ, ബന്ധപ്പെട്ട മറ്റ് പങ്കാളികൾ എന്നിവരുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ സംസ്ഥാനത്തെ സ്കൂളുകളിൽ ത്രിഭാഷാ ഫോർമുല നടപ്പിലാക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു.