ശ്രുതി താഴ്ത്തി പൂങ്കുയിൽ, തിരി താഴ്ത്തി ശാരദനിലാവ്, പ്രിയ ഭാവഗായകൻ നിത്യനിദ്രയിലേക്ക്; പി ജയചന്ദ്രൻ വിടവാങ്ങി

Date:

തൃശ്ശൂർ:  മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകന്‍ നിത്യ നിദ്രയിലാണ്ടു. പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. തൃശൂർ അമല ആശുപത്രിലായിരുന്നു അന്ത്യം. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. നാളെ രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ച വരെ വീട്ടിൽ പൊതുദർശനം. ശേഷം ചേന്ദമംഗലം പാലിയത്ത് വീട്ടിലാണ്  സംസ്കാര ചടങ്ങുകൾ. 

1944 മാർച്ച് 3 ന് എറണാകുളം രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി.  ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ് ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. 1958-ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ യേശുദാസ് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ജയചന്ദ്രന് മൃദംഗത്തിലായിരുന്നു ഒന്നാം സ്ഥാനം.

1965ൽ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ ‘ഒരുമുല്ലപ്പൂമാലയുമായ് ‘എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ​ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. 
പിന്നീട് അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം, പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ തുടങ്ങി ഒട്ടവനധി ​മനോഹര ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളില്‍ മാത്രമല്ല ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു. 

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍റെ ​ഗാനങ്ങൾ ശ്രദ്ധനേടി.16000ലേറെ ഗാനങ്ങൾ പാടിയി‍ട്ടുണ്ട്. രാസാത്തി ഉന്നൈ കാണാതെ നെഞ്ചം… എന്ന ഗാനം ശബ്ദതരംഗമായി തമിഴ്‌സിനിമയെ കീഴടക്കി. 2008ല്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ‘ADA..എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ടാണ് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്ത് എത്തുന്നത്.  ദേശീയ പുരസ്കാരവും 5തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്‍റെ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചു. 

Share post:

Popular

More like this
Related

താലി കുരുക്കായി കരുതിയവൾക്ക് താലി തന്നെ കെണിയായി!

ഷില്ലോങ് : മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ  രാജ രഘുവംശിയുടെ കൊലപാതകത്തിൽ സുപ്രധാന...

തിരുവനന്തപുരം മെട്രോ റെയിലിന് സമിതി; മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: നഗരത്തിൽ മെട്രോ റെയിൽ നിർമ്മാണ പദ്ധതിയുടെ ബസപ്പെട്ട് സമിതി രൂപീകരിക്കാൻ...

ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ എല്ലാ ഷട്ടറുകളും ഉയർത്തി; തീരവാസികൾക്ക് ജാഗ്രത നിർദ്ദേശം

ഇടുക്കി : ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ അഞ്ച് ഷട്ടറുകളും ഒരടി വീതം...

കപ്പൽ അപകടം: ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്ത് പോലീസ് 

തിരുവനന്തപുരം : മെയ് 24-ന് കൊച്ചി തീരത്ത് മുങ്ങി കണ്ടെയ്നറുകൾ തീരത്തടിഞ്ഞ...