മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് യാത്രാമൊഴി നൽകി രാജ്യം. നിഗംബോധ് ഘാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപത് ദ്രൗപദി മുർമുവും പ്രധാനമന്ത്രി മോദിയും മൻമോഹൻസിംഗിന് അന്തിമോപചാരമർപ്പിച്ചു. മൻമോഹൻ അമർ രഹേ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ മുൻ പ്രധാനമന്ത്രിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്.
രാവിലെ എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോയത്. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു