കോഴിക്കോട് : നഗരത്തിൽ മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ്റ്റാൻഡിൽ വൻ തീപ്പിടുത്തം. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെ തീപ്പിടിച്ചത്.

അഗ്നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള കഠിന പ്രയത്നത്തിലാണ്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് ആദ്യമെ തീ അണക്കാനുള്ള ശ്രമം തുടങ്ങിയത്. അണയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്
സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്‌പി ടി.നാരായണൻ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്. മൂന്നു നിലക്കെട്ടിടത്തിലാണ് തീ പിടിച്ചത്. മറ്റു കടകളും ഇതിനു സമീപത്തുള്ളതിനാൽ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന.

കലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിന്റെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. തുടര്‍ന്ന് മറ്റ് കടകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനക്കേക്ക് മാറ്റി.