മലപ്പുറം : താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. നിലവിൽ തിരുർ റെയിൽവേ സ്റ്റേഷൻ്റെ സിസിടിവിയിൽ നിന്ന് കുട്ടികളുടെ ദൃശ്യം ലഭിച്ചിട്ടുണ്ടെന്നും കുട്ടികളുടെ കോൾ റെക്കോർഡുകൾ വിശദമായി പരിശോധിക്കുകയാണെന്നും താനൂർ സി ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടുപേരുടെയും ഫോണിലേക്ക് ഒരേ നമ്പറിൽ നിന്ന് കോൾ വന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ടവർ ലൊക്കേഷൻ നിലവിൽ കോഴിക്കോടാണെന്നും കുട്ടികളുടെ ഫോണിലേക്ക് വന്ന കോൾ എടവണ്ണ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സിംകാർഡിൽ നിന്നാണെന്നും കണ്ടെത്തി. ഈ നമ്പറിന്‍റെ ടവർ ലൊക്കേഷൻ നിലവിൽ മഹാരാഷ്ട്രയാണെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.
ഇന്നലെ കുട്ടികളുടെ മൊബൈൽ ടവര്‍ ലോക്കേഷൻ താനൂര്‍ റെയില്‍വെ സ്റ്റേഷനിലും കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലുമടക്കം കാണിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഒരേ നമ്പറിൽ നിന്ന് കുട്ടികള്‍ക്ക് വന്ന നമ്പറിന്‍റെ ടവര്‍ ലോക്കേഷൻ മഹാരാഷ്ട്രയിലാണെങ്കിലും കുട്ടികളെ കാണാതായതും ഇതുമായും ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ വ്യക്തമല്ല.
കുട്ടികളുടെ ഫോണിലേക്ക് വന്ന നമ്പറുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. കുട്ടികളുടെ ഫോണ്‍ കോഴിക്കോട് വെച്ചാണ് സ്വിച്ച് ഓഫ് ആയത്. കോഴിക്കോട് തന്നെയുണ്ടാകുമെന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും സിഐ പറഞ്ഞു