ചെന്നൈ : തമിഴ്‌നാടിന് സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതനുസരിച്ചുള്ള പ്രമേയം തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ ഉന്നതതല കമ്മിറ്റിയേയും നിയോഗിച്ചു. ഫെഡറല്‍ തത്വങ്ങളില്‍ പുന:പരിശോധന ആവശ്യമുണ്ടോ എന്നതടക്കം സമിതിയുടെ പരിഗണനാ വിഷയമാകും. സമിതിയില്‍ മുന്‍ IAS ഓഫീസര്‍ അശോക് വര്‍ദ്ധന്‍ ഷെട്ടി, പ്രൊഫസര്‍ എം.നാഗനാഥന്‍ എന്നിവര്‍ അംഗങ്ങളാണ്.
കേന്ദ്രം സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പരിധിയിലുണ്ടായിരുന്നതും പിന്നീട് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയതുമായ വിഷയങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലേക്ക് തിരികെ കൊണ്ടുവരുന്നതുള്‍പ്പെടെ കമ്മിറ്റിയോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സംസ്ഥാനങ്ങളുടെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തില്‍ ഈ കമ്മിറ്റി നിയമങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനുകീഴില്‍ നില്‍ക്കേണ്ടവയല്ല, പരസ്പരബഹുമാനത്തോടെ, ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.
2026 ജനുവരിയോടെ ഇടക്കാല റിപ്പോര്‍ട്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ അന്തിമറിപ്പോര്‍ട്ടും കമ്മിറ്റി സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശ നടപ്പാക്കും. 1969ല്‍ മുഖ്യമന്ത്രി കരുണാനിധി രാജമണ്ണാര്‍ സമിതിയെ നിയോഗിച്ച് സംസ്ഥാന കേന്ദ്രബന്ധത്തെ പറ്റി റിപ്പോര്‍ട്ട് തേടിയിരുന്നു. 1974-ല്‍ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയവും അവതരിപ്പിച്ചിരുന്നു.
ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രമേയവും എം കെ സ്റ്റാലിന്‍ സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥയും കമ്മിറ്റി പരിശോധിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷ ഫോര്‍മുലയുള്‍പ്പെടെ സ്വീകരിക്കാതിരിക്കാനുള്ള വ്യവസ്ഥകളും കമ്മിറ്റി അന്വേഷിക്കും.