തിരുവനന്തപുരം : ആലുവ സ്വദേശിയായ നടിയെ നടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടതിൽ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി.സതീദേവി. മുകേഷ് എംൽഎഎ സ്ഥാനം നിയമപരമായി രാജിവെക്കേണ്ടതില്ലെന്നും കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു. എന്നാൽ ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം ആണെന്നും അവർ കൂട്ടിച്ചേർത്തു.
കോടതി തീരുമാനം വരുംവരെ മുകേഷ് എംഎൽഎ ആയി തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കി. ലൈംഗിക പീഡനപരാതിയില്‍ നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളിൽ വാട്ട്സ് ആപ്പ് ചാറ്റുകളുണ്ടെന്നും ഇമെയിൽ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. താരസംഘടന ആയിരുന്ന അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേര്‍ത്താണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ആലുവ സ്വദേശിയായ നടി 2024 ഓഗസ്റ്റ് 29-നാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 30-ന് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ കൊച്ചി മരടിലെ വില്ലയിൽ വെച്ച് ലൈഗിംകമായി പീഡിപ്പിച്ചെന്നാണ് എം മുകേഷ് എംഎൽഎയ്ക്ക് എതിരായ കുറ്റപത്രത്തിലെ ആരോപണം. 2010-ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന്റെ കാലപ്പഴക്കം കേസില്‍ വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ പോലീസിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പതിനാല് വർഷങ്ങൾക്കുശേഷമാണ് നടി മുകേഷിനെതിരെ പരാതി നൽകിയത്. നടിയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങൾ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കമുളളവ പൊലീസ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. നടിയുമായി നടത്തിയ വാട്സ് ആപ് ചാറ്റുകൾ, ഇ മെയിൽ സന്ദേശങ്ങൾ എന്നിവയെല്ലാം ആരോപണം ശരിവയ്ക്കുന്നതാണെന്ന് കുറ്റപത്രത്തിൽ എസ് ഐ ടി ആവർത്തിക്കുന്നു. പരാതിക്കാരിയുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതും സാഹചര്യത്തെളിവുകളുടെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരേയും ഒരുമിച്ച് കണ്ട വ്യക്തികളെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് കുറ്റപത്രം.