മുല്ലന്‍പുര്‍: ആവേശ പോരാട്ടം നിറഞ്ഞ ഐപിഎല്‍ എലിമിനേറ്ററല്‍ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് പരാജയപ്പെടുത്തിയ മുംബൈ രണ്ടാം ക്വാളിഫയറിലേക്ക്.
തോല്‍വിയോടെ ഗുജറാത്ത് പുറത്തേക്ക്. മുംബൈ മുന്നോട്ടു വെച്ച 229 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്തിന് 208 റൺസ് പൂർത്തിയാക്കാനെ കഴിഞ്ഞുള്ളൂ. ഞായറാഴ്ച രണ്ടാം ക്വാളിഫയറില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനായി മുംബൈയും പഞ്ചാബും തമ്മിൽ ഏറ്റുമുട്ടും.
മുംബൈക്കെതിരെ വിജയമുറപ്പിക്കാൻ ബാറ്റെടുത്ത ഗുജറാത്തിന് ഇന്നിങ്‌സിന്റെ നാലാം പന്തില്‍ തന്നെ ഒരു റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം കുശാല്‍ മെന്‍ഡിസ് ഒന്നിച്ചതോടെ കളി പതുക്കെ ആവേശത്തിലേക്ക് കയറി. പക്ഷെ, 64 റണ്‍നെടുത്ത് മുന്നോട്ട് കുതിച്ച സഖ്യത്തെ ഏഴാം ഓവറില്‍ മിച്ചല്‍ സാന്റ്‌നർ തളച്ചു. മെന്‍ഡിസ് ഹിറ്റ് വിക്കറ്റായി പുറത്ത്. 10 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 20 റണ്‍സെടുത്താണ് മെന്‍ഡിസ് മടങ്ങിയത്.
പിന്നാലെ മൂന്നാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ എത്തിയതോടെ വീണ്ടും ഗുജറാത്ത് കളി അത്യാവേശത്തിലേക്ക് നീങ്ങി. എന്നാൽ ഇപ്പുറത്ത് അതേ ആവേശത്തിൽ 14-ാം ഓവറില്‍ പന്തെറിയാൻ എത്തിയ ജസ്പ്രീത് ബുംറ ആ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 48 റണ്‍സെടുത്ത സുന്ദറിന്റെ പുറത്താക്കി ബുംറ മുംബൈയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. പിന്നാലെ 16-ാം ഓവറില്‍ റിച്ചാര്‍ഡ് ഗ്ലീസന്റെ പന്തില്‍ സ്‌കൂപ്പ് ഷോട്ടിന് ശ്രമിച്ച സുദര്‍ശനും പുറത്തായതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡും രാഹുല്‍ തെവാട്ടിയയും മികച്ച ഷോട്ടുകള്‍ പുറത്തെടുത്ത് മത്സരംപിടിക്കാൻ ശ്രമം നടത്തിയെങ്കിലും 19-ാം ഓവറില്‍ റുഥര്‍ഫോര്‍ഡിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി മുംബൈയെ വിജയതീരത്തടിപ്പിച്ചു.