കൊച്ചി : മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ നിയമനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഡിവിഷൻ ബെഞ്ചിൽ സർക്കാർ നൽകിയ
ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് നിതിൻ ജാംദാർ, എസ്.മനു എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
അതേസമയം കമ്മിഷൻ നൽകുന്ന ശുപാർശകൾ സർക്കാരിന് ഇപ്പോൾ നടപ്പാക്കാൻ സാധിക്കില്ലെന്നും ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിന് വിധേയമായിട്ടാകും നടപ്പാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കും.
ഡിവിഷൻ ബെഞ്ചിൽ സർക്കാർ നൽകിയ അപ്പീലിൽ തീരുമാനമാകുംവരെ ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനാനുമതി നൽകണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് താല്‍ക്കാലികമായി കമ്മീഷന് തുടരാനുള്ള അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയത്. ജുഡീഷ്യൽ കമ്മീഷൻ നൽകുന്ന ശുപാർശകൾ ഡിവിഷൻ ബെഞ്ചിലെ അപ്പീലിൻമേലുളള ഉത്തരവിന് വിധേയമായി മാത്രമേ നടപ്പാക്കൂവെന്നാണ് സർക്കാർ ഹൈക്കോടതിയ്ക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയാണ് മുനമ്പം ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയമിച്ചിരുന്നത്.
കമ്മീഷൻ പ്രവർത്തനം ഇന്ന് തന്നെ പുനരാരംഭിക്കുമെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. മെയ് മാസത്തിനകം അന്തിമ റിപ്പോർട്ട് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. രണ്ടു മാസം കമ്മീഷൻ പ്രവർത്തനം നിലച്ചിരുന്നു. വഖഫ് നിയമ ഭേദഗതി കമ്മീഷന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഭേദഗതി നിലവിൽ വന്നാലും ഓരോ കേസിലും കോടതിയാകും തീരുമാനമെടുക്കുകയെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായര്‍ പറഞ്ഞു.