കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. 15ല്‍ ഏറെപേര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകും. നവകേരള രേഖയിന്മേല്‍ നടന്ന പൊതു ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി പറയും.
കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിപദം ഏറ്റെടുത്ത എം.വി.ഗോവിന്ദന്‍, സമ്മേളനം തിരഞ്ഞടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനാല്‍ സംസ്ഥാന സമിതിയില്‍ നിന്ന് പലരേയും ഒഴിവാക്കിയേക്കും. അതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് അവസരവും ലഭിക്കും. പുതിയതായി അധികാര സ്ഥാനത്തെത്തിയ 5 ജില്ലാ സെക്രട്ടറിമാരും വനിതാ,യുവജന നേതാക്കളും സംസ്ഥാന സമിതിയില്‍ എത്തിയേക്കും.
88 അംഗ കമ്മിറ്റിയില്‍നിന്ന് ഏറ്റവും കുറഞ്ഞത് 15 ആളുകളെയെങ്കിലും പ്രായപരിധി മാനദണ്ഡവും അനാരോഗ്യവും ഒക്കെ കണക്കിലെടുത്ത് ഒഴിവാക്കിയേക്കും. എ.കെ. ബാലന്‍, പി.കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, ഗോപി കോട്ടമുറിക്കല്‍, എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, എം.എം. വര്‍ഗീസ്, പി. രാജേന്ദ്രന്‍, കെ. വരദരാജന്‍, പി.നന്ദകുമാർ, എം.വി. ബാലകൃഷ്ണന്‍ എന്‍.ആര്‍. ബാലന്‍, എം.കെ. കണ്ണന്‍ സി.എം ദിനേശ്മണി, സി.കെ ശശീന്ദ്രൻ തുടങ്ങിയവര്‍ ഒഴിവാക്കപ്പെടാനിടയുള്ളവരാണ്
കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ റെജി സഖറിയ അവിടെനിന്ന് കമ്മിറ്റിയില്‍ എത്താന്‍ സാധ്യതയുണ്ട്. ഡി.വൈ.എഫ്.ഐ. നേതാക്കളായ വി.വസീഫും വി.കെ സനോജും എസ്.എഫ്.ഐ മുന്‍ പ്രസിഡന്റ് കെ. അനുശ്രീ, ജെയ്ക് സി. തോമസ്, സി.ഐ.ടി.യു. നേതാവ് എസ്. ജയമോഹന്‍ മന്ത്രി ആര്‍. ബിന്ദു എന്നിവരെല്ലൊം കമ്മിറ്റിയില്‍ പുതുതായി എത്തിയേക്കും.