ന്യൂഡൽഹി : ദേശീയ സെൻസസും ജാതി കണക്കെടുപ്പും 2027 മാർച്ച് 1 ന് ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായാണ് വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. 2027 മാർച്ച് 1 മുതൽ രാജ്യവ്യാപകമായി ഇത് ആരംഭിക്കാനാണ് പദ്ധതി. ജമ്മു കശ്മീർ, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ മുതൽ തന്നെ പ്രക്രിയ ആരംഭിക്കാൻ സാദ്ധ്യതയുണ്ട്. അടുത്ത സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തുന്നതിന് രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം.
സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവും സമഗ്രമായ ദേശീയ പുരോഗതിയും ഉറപ്പാക്കുന്നതിനുള്ള ഒരു നടപടിയായി ഇതിനെ വിശേഷിപ്പിച്ചുകൊണ്ട് വൈഷ്ണവ് ഏപ്രിലിൽ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. സുതാര്യമായ രീതിയിലായിരിക്കും സെൻസസ് നടപ്പാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യം കോൺഗ്രസും ഇന്ത്യാ ബ്ലോക്കും വിവിധ പ്രാദേശിക പാർട്ടികളും ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെ, കോൺഗ്രസ് ഭരിക്കുന്ന കർണാടക സ്വന്തം ജാതി സർവ്വെ നടത്തി. സർവ്വെയിൽ ന്യായമായ പ്രാതിനിധ്യം ഇല്ലെന്ന് അവകാശപ്പെട്ട വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങളിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു.
2020 ഏപ്രിലിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ദേശീയ സെൻസസ് കോവിഡ് -19 പാൻഡെമിക് കാരണം മാറ്റിവെച്ചതാണ്. കൃത്യസമയത്ത് നടത്തിയിരുന്നെങ്കിൽ, അന്തിമ റിപ്പോർട്ട് 2021 ന് തന്നെ പുറത്തുവരുമായിരുന്നു.