തിരുവനന്തപുരം: ദേശീയപാത 66ൽ മലപ്പുറം കൂരിയാട് ഭാഗത്ത് ഉണ്ടായ തകർച്ചയിൽ അന്വേഷണം നടത്തി കരാറുകാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നൽകിയ ഇടി മുഹമ്മദ് ബഷീർ എംപിക്കാണ് ഗഡ്കരി ഉറപ്പുനൽകിയത്. നിർമ്മാണം നടക്കുന്ന ഭാഗത്തുണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് എംപി മന്ത്രിയെ അറിയിച്ചു.
നിർമ്മാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസ്സിലാകുന്നതെന്ന് മന്ത്രിയോട് പറഞ്ഞതായി ഇടി മുഹമ്മദ് ബഷീർ അറിയിച്ചു. ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി ഗൗരവത്തോടെ കാണുന്നില്ല. ദേശീയപാത 66ന്റെ നിർമ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതായും എംപി പറഞ്ഞു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരിക്കുകയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്നമാണെന്നും എംപി അറിയിച്ചു. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിർമ്മാണം ആവശ്യമാണ്. മൺസൂൺ കാലത്ത് വിള്ളലുകളും തകർന്നു വീഴുന്നതും പതിവാകുന്നുവെന്നും ഇടി മുഹമ്മദ് ബഷീർ എംപി ഗഡ്കരിയോട് പറഞ്ഞു.
അതേസമയം, ദേശീയപാതയിൽ കൂരിയാട് തകർന്ന റോഡ് വിദഗ്ധ സംഘമെത്തി പരിശോധിച്ചു. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഘം എത്തിയത്. രാജസ്ഥാനിൽ നിന്നുള്ള അനിൽ ദീക്ഷിത്, കൊച്ചിയിൽ നിന്നുള്ള ജിമ്മി തോമസ് എന്നിങ്ങനെ രണ്ടംഗ സംഘമാണ് കൂരിയാട് എത്തിയത്. ദേശീയപാത ആദ്യം പരിശോധിച്ച സംഘം പിന്നീട് തകർന്ന സർവ്വീസ് റോഡും മറ്റ് ഭാഗങ്ങളും പരിശോധിച്ചു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുമായും വിദഗ്ധ സംഘം സംസാരിച്ചു. പരിശോധനാ റിപ്പോർട്ട് വൈകാതെ ജില്ലാ കളക്ടർക്ക് നൽയുമെന്ന് അവർ അറിയിച്ചു.