ജയ്പൂർ : പാക്കിസ്ഥാൻ ഇന്റലിജൻസിന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഡൽഹിയിലെ നാവിക ആസ്ഥാനത്തെ ഒരു സിവിലിയൻ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ ഇന്റലിജൻസ്. ഹരിയാന റെവാരിയിലെ പുൻസിക സ്വദേശിയായ അപ്പർ ഡിവിഷൻ ക്ലാർക്ക് (യുഡിസി) വിശാൽ യാദവ് ആണ് അറസ്റ്റിലായത്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് അറസ്റ്റ്. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവർത്തനങ്ങൾ നിരീക്ഷിച്ചുവന്നിരുന്ന രാജസ്ഥാൻ സിഐഡി ഇന്റലിജൻസിന്റെ ദീർഘകാല നിരീക്ഷണത്തെ തുടർന്നാണ് വിശാൽ യാദവ് അറസ്റ്റിലായത്.
യാദവ് ഡയറക്ടറേറ്റ് ഓഫ് ഡോക്ക്‌യാർഡിൽ ജോലി ചെയ്തിരുന്നതായും പ്രിയ ശർമ്മ എന്ന അപരനാമത്തിൽ ഒരു പാക്കിസ്ഥാൻ വനിതാ ഹാൻഡ്‌ലറുമായി സോഷ്യൽ മീഡിയ വഴി പതിവായി ബന്ധപ്പെട്ടിരുന്നതായും നാവിക പ്രവർത്തനങ്ങളിൽ നിന്നുള്ള നിർണ്ണായക വിവരങ്ങൾ നൽകുന്നതിനായി അവർ പണം വാഗ്ദാനം ചെയ്തതായും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (സിഐഡി സെക്യൂരിറ്റി) വിഷ്ണുകാന്ത് ഗുപ്ത വെളിപ്പെടുത്തി. അന്വേഷണത്തിൽ, യാദവ് ഓൺലൈൻ ഗെയിമിംഗിന് അടിമയായിരുന്നുവെന്നും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സെൻസിറ്റീവ് വിവരങ്ങൾ ചോർത്തി തുടങ്ങിയിരുന്നുവെന്നും . ചാരവൃത്തിക്ക് യാദവിൻ്റെ ക്രിപ്‌റ്റോകറൻസി വാലറ്റിലേക്കും (USDT-യിൽ) ബാങ്ക് അക്കൗണ്ടുകളിലേക്കും പണം വന്നതായും കണ്ടെത്തി.
ഓപ്പറേഷൻ സിന്ദൂരിനിടെ യാദവ് നാവിക രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്തിയതായി കാണിക്കുന്ന ചാറ്റ് റെക്കോർഡുകളും രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ മൊബൈൽ ഫോണിന്റെ ഫോറൻസിക് വിശകലനത്തിലും കണ്ടെത്തിയതായി പോലീസ് അറിയിച്ചു . ജയ്പൂരിലെ ഒരു സുരക്ഷിത കേന്ദ്രത്തിൽ യാദവിനെ ഒന്നിലധികം രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. വിവര ചോർച്ചയുടെ വ്യാപ്തി എത്രത്തോളമെന്നതാണ് ഏജൻസികൾ ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്.