കൊച്ചി : കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഒന്നോ രണ്ടോ നടന്മാരുടെ പേരുകൾ മാത്രം ഉയർന്നു കേട്ടിരുന്ന മലയാള സിനിമയിലെ മയക്കുമരുന്നു വാർത്തകളിൽ ഇപ്പോളിതാ സംവിധായരുടെ പേരുകൾ കൂടി ഉയർന്നു വന്നിരിക്കുന്നു. ഹൈബ്രിഡ് കഞ്ചാവുമായി ഞായറാഴ്ച പുലർച്ചെ പോലീസ് പിടിയിലായത് രണ്ട് സംവിധായകരടക്കം മൂന്ന് പേരാണ്. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ് ഹംസയും പിടിയിലായതാകട്ടെ, സംവിധായകനും ക്യാമറാമാനുമായ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇരുവരും വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ട് എന്ന് എക്സ്സൈസിനോട് സമ്മതിച്ചു. കേസില്‍ സമീര്‍ താഹിറിനെയും ഉടൻ വിളിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഉപയോഗിക്കാനുള്ള ഇടം നല്‍കുന്നതും കുറ്റകരമെന്നും പരിശോധിച്ച ശേഷം നടപടിയെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എം മജു പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്തെ പൂര്‍വ്വ ഗ്രാന്റ് ബെയില്‍ പരിശോധന നടത്തിയതെന്നും 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി 506-ാം നമ്പര്‍ ഫ്‌ളാറ്റില്‍ നിന്ന് സംവിധായകരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ പറഞ്ഞു. കേസിൽ വിശദമായ തുടരന്വേഷണം നടക്കുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നു
പിടിയിലായ മറ്റൊരാള്‍ക്ക് സിനിമ മേഖലയിലുള്ളതല്ല. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു എക്‌സൈസിന്റെ പരിശോധന നടന്നത്. ഉപയോഗത്തിന് വേണ്ടി എത്തിച്ച കഞ്ചാവാണെന്ന് എക്‌സൈസ് വ്യക്തമാക്കി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഇരുവരും എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴി എക്‌സൈസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് എക്‌സൈസ് വ്യക്തമാക്കി. കഞ്ചാവ് എത്തുന്ന ഉറവിടം തേടിയാണ് എക്‌സൈസിൻ്റെ അന്വേഷണം
അതേ സമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ച് പേരെ നാളെ ചോദ്യം ചെയ്യും. അലപ്പുഴ എക്‌സൈസ് സംഘം വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യം ചെയ്യുക.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കഞ്ചാവ് കടത്തിനെക്കുറിച്ചും സാമ്പത്തിക ബന്ധത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെയാണ് കൂടുതല്‍ പേര്‍ക്ക് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയത്. എന്തിനു വേണ്ടിയാണ് പണമിടപാട് നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനാണ് ഇവരെ വിളിച്ചു വരുത്തുന്നത്. ലഹരി ഇടപാടുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നും പരിശോധിക്കും. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, കൊച്ചിയിലെ മോഡല്‍, ബിഗ് ബോസ്സ് താരം, സിനിമ മേഖലയിലെ മറ്റൊരാള്‍ എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികള്‍ മൂന്നു പേരെ ഇന്നലെ എറണാകുളത്തെ ഇവര്‍ താമസിച്ച രണ്ട് ഹോട്ടലുകളിലും സുഹൃത്തിന്റെ ഫ്‌ളാറ്റിലും കഞ്ചാവ് പിടികൂടിയ ആലപ്പുഴ ഓമനപ്പുഴയിലെ റിസോര്‍ട്ടിലും എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
പ്രതി തസ്ലീമ സുല്‍ത്താന്റെ ഫോണില്‍ നിന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചു എന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. പ്രതികളെ ചോദ്യം ചെയ്തതില്‍ തസ്ലീമില്‍ നിന്നാണ് ലഹരി കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.