ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി രണ്ടു പേരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പഹൽഗാമിൽ അക്രമികൾക്ക് അഭയവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകിയതിനാണ് അറസ്റ്റ് എന്ന് എൻഐഎ അറിയിച്ചു. പർവൈസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ 22 ന് 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ട ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് തീവ്രവാദികളുടെ പേരുകളും ഇവർ വെളിപ്പെടുത്തിയതായാണ് വിവരം.
“പഹൽഗാം ഭീകരാക്രമണ കേസിൽ ഒരു പ്രധാന വഴിത്തിരിവാണുണ്ടായിരിക്കുന്നത്. 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ മരണത്തിനും 16 പേരുടെ ഗുരുതരമായ പരിക്കിനും കാരണമായ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ തീവ്രവാദികൾക്ക് അഭയം നൽകിയതിന് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു,” എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
“പഹൽഗാമിലെ ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാമിലെ ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നീ രണ്ട് പേർ ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ആയുധധാരികളായ ഭീകരരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്, കൂടാതെ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള പാക്കിസ്ഥാൻ പൗരന്മാരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്,” പ്രസ്താവന തുടർന്ന് പറയുന്നു.