തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് നിരസിച്ച് എം. സ്വരാജ്. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം ‘ എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാർഡ്. തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് എം സ്വരാജ് നിലപാട് വ്യക്തമാക്കിയത്.
മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ പുരസ്‌കാരവിവരം അറിഞ്ഞത് വൈകിയാണെന്നും ഒരുതരത്തിലുമുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് വളരെ മുമ്പുതന്നെ എടുത്തിട്ടുള്ളതാണെന്നും സ്വരാജ് വ്യക്തമാക്കുന്നു. മുമ്പും പുരസ്‌കാരത്തിനായി ട്രസ്റ്റുകളും സമിതികളും പരിഗണിച്ചപ്പോള്‍ എടുത്ത അതേ നിലപാട് തുടരുന്നുവെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാര്‍ത്തയായി വന്നതുകൊണ്ടാണ് പരസ്യമായി നിലപാട് അറിയിക്കുന്നതെന്നും സ്വരാജ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
എം സ്വരാജിൻ്റെ ഫെയ്സ്ബുക്ക് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം :
കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു.
ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്.
ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണ്.
മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല.
ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്.
പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു.
അക്കാദമിയോട് ബഹുമാനം മാത്രം.
– എം സ്വരാജ്