കോഴിക്കോട് : വഖഫിൻ്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാണ്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇവിടെ വലിയതോതില്‍ ഉണ്ടായി. എന്നാല്‍, സര്‍ക്കാര്‍ അത്തരത്തില്‍ ആരെയും കുടിയിറക്കില്ല. എന്നുമാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവര്‍ന്നെടുക്കില്ലെന്നതും ഉറപ്പുനല്‍കിയിട്ടുണ്ട്. അത് ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്. ” – മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ ശക്തികളുടെ അത്തരം നീക്കങ്ങളെ കേരള സർക്കാർ മറികടന്നുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കേന്ദ്രം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറക്കുന്നു. കേരളം അങ്ങനെയല്ല, വിവിധ ന്യൂന പക്ഷ പദ്ധതികൾക്കായി ഈ സർക്കാർ 106 കോടി രൂപ നീക്കിവച്ചെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോർട്ടിന് രാജ്യസഭയുടെ അംഗീകാരം നൽകിയിരുന്നു. രാജ്യസഭയിൽ ബിജെപി അംഗം മേധ കുൽക്കർണി സമർപ്പിച്ച റിപ്പോർട്ട് പ്രതിപക്ഷ ബഹളത്തിനിടെയാണ് അംഗീകരിച്ചത്. മൊത്തം 40 ഭേദഗതികളുമായാണ് വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ എത്തിയത്