ന്യൂഡൽഹി : സംസ്ഥാനത്ത് ജനവാസ മേഖല ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന പന്നി ഉൾപ്പെടെയുള്ള വന്യജീവികളെ വെടിവെക്കാൻ സ്ഥിരാനുമതി തേടിയ കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ്. വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ചാലും അവയെ വെടിവെക്കാനാവില്ല എന്ന നിലപാടിലാണ് കേന്ദ്ര വന്യജീവി ബോർഡ്.
രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുതെന്നും നാട്ടിൽ ഇറങ്ങി പ്രശ്നം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പിടികൂടി പുനരധിവസിപ്പിക്കൽ മാത്രമാണ് പോംവഴി എന്നുമാണ് ബോർഡ് നിർദ്ദേശം. സംസ്ഥാനത്ത് പന്നികളെ വെടിവയ്ക്കാൻ ഒരു വർഷത്തേക്ക് കേന്ദ്രസർക്കാർ നൽകിയ പ്രത്യേക ഇളവ് അവസാനിക്കാനിരിക്കെയാണ് വൈൽഡ് ലൈഫ് ബോർഡിന്റെ നിർദ്ദേശം.
പന്നിയെ ഷെഡ്യൂൾ മൂന്നിൽ നിന്നും കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും മാറ്റണമെന്ന തീരുമാനത്തിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല. വൈൽഡ് ലൈഫ് ബോർഡ് തീരുമാനത്തിനെതിരെ വീണ്ടും വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ് സംസ്ഥാന വനം വകുപ്പിന്റെ തീരുമാനം.