ഗുഹാവത്തി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായി തുടരുന്ന മഴയിൽ വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഇതുവരെ 22 പേർക്ക് ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടുണ്ട്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ മണ്ണിടിഞ്ഞ് നിരവധി വീടുകൾ മണ്ണിനടിയിലായി. ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ചൈനയുമായി അതിർത്തി പങ്കിടുന്ന അയൽ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ വെള്ളപ്പൊക്കത്തിൽ ഒരു വാഹനം ഒഴുകിപ്പോയി. ഏഴ് പേർ മരിച്ചു. മറ്റൊരിടത്ത് രണ്ട് പേർ മുങ്ങിമരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ ഒമ്പതായി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മിസോറാം, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലായി എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നിർത്താതെ പെയ്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണങ്ങൾ ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മണിപ്പൂരിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ ദൈനംദിന ജീവിതം സ്തംഭിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. തുടർന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകുകയും ഇംഫാൽ നദിയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറിത്താമസിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, വരും ദിവസങ്ങളിൽ മേഖലയിലുടനീളം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസമിന്റെ ചില ഭാഗങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളും വടക്കുകിഴക്കൻ മേഖലയിലെ മറ്റ് ഭാഗങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.