ന്യൂഡൽഹി : ഇറാൻ – ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരവെ , ഇറാനിലെ ഇന്ത്യക്കാരെ സ്വദേശത്തേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് നടപ്പാക്കിയ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഞായറാഴ്ചയും 280 ലധികം ഇന്ത്യൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. വിദ്യാർത്ഥികളെയും തീർത്ഥാടകരെയും വഹിച്ചുകൊണ്ട് മഹാൻ എയർ വിമാനം (W50071A) ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (IGI Airport) വിമാനത്താവളത്തിൽ ഇറങ്ങി.
യാത്രക്കാരിൽ ജമ്മു കശ്മീരിൽ നിന്നുള്ള 200 ലധികം വിദ്യാർത്ഥികളും ഇറാനിലേക്ക് സിയാറത്തിനായി പോയ നിരവധി തീർത്ഥാടകരും ഉണ്ടായിരുന്നു. സുരക്ഷിതമായി തിരിച്ചെത്തിയതിൽ ആശ്വാസവും നന്ദിയും പ്രകടിപ്പിച്ചു. സുഗമവും ഏകോപിതവുമായ രക്ഷാപ്രവർത്തനം സംഘടിപ്പിച്ചതിന് ഇന്ത്യാ ഗവൺമെന്റിനെ പ്രശംസിച്ചു. സംഘർഷം രൂക്ഷമായപ്പോൾ ഭയത്തിലും അനിശ്ചിതത്വത്തിലും കഴിഞ്ഞ ഇറാനിലെ നാളുകളെക്കുറിച്ച് വൈകാരികമായാണ് പലരും സംസാരിച്ചത്.
ഇറാനിലെ മഷാദിൽ നിന്ന് 500 കശ്മീരികൾ ഉൾപ്പെടെ 1,000 ഇന്ത്യൻ വിദ്യാർത്ഥികളുമായി രണ്ട് മഹാൻ എയർ വിമാനങ്ങൾ വെള്ളിയാഴ്ച ഡൽഹിയിൽ എത്തിയിരുന്നു. മൂന്നാമത്തെ വിമാനം ശനിയാഴ്ചയും ഇറങ്ങിയിരുന്നു.