ന്യൂഡൽഹി : പാക്കിസ്ഥാൻ വ്യോമപാതയടച്ച പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി വ്യോമയാന മന്ത്രാലയം. റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. വഴി മാറി പോകുന്നതിനാൽ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ് ചെയ്യുമെന്നതിനെക്കുറിച്ചും മുന്‍കൂട്ടി വിവരം നല്‍കണം. യാത്രക്കാര്‍ക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും മന്ത്രാലയത്തിൻ്റെ നിര്‍ദ്ദേശമുണ്ട്. അതേ സമയം വിമാനടിക്കറ്റ് നിരക്കുയര്‍ത്തുന്ന കാര്യം നിർദ്ദേശത്തിലില്ല.
വ്യോമപാതയടച്ച സാഹചര്യത്തില്‍ റൂട്ട് മാറ്റുമ്പോള്‍ അധിക ഇന്ധന ചെലവിന്‍റെ പേരില്‍ അന്താരാഷ്ട്ര യാത്രയില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സാദ്ധ്യത കൽപ്പിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.
വഴി മാറി പോകുന്നതിനാൽ വിമാന യാത്രയിലെ സമയ ദൈര്‍ഘ്യമടക്കമുള്ള കാര്യങ്ങളിലും വഴിയിൽ സാങ്കേതിക കാര്യങ്ങള്‍ക്കായി ഏതൊക്കെ വിമാനത്താവളങ്ങളിൽ വിമാനം ഇറക്കേണ്ടിവരുമെന്നകാര്യമടക്കം മുൻകൂട്ടി യാത്രക്കാരെ അറിയിക്കണമെന്നാണ് നിര്‍ദേശം. പുതിയ റൂട്ടിലൂടെ എത്ര സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന കാര്യവും യാത്രക്കാരെ അറിയിക്കണം. മെഡിക്കൽ കിറ്റുകളടക്കം ആവശ്യത്തിന് കരുതണം. അടിയന്തര ആവശ്യങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള വിമാനത്താവളങ്ങളിൽ ആവശ്യമായ അറിയിപ്പ് നൽകണമെന്നും നിര്‍ദ്ദേശമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയെടുത്ത നയതന്ത്ര നടപടികൾക്ക് ബദലായാണ് പാക്കിസ്ഥാനും കടുത്ത നടപടികള്‍ സ്വീകരിച്ചതിൻ്റെ ഫലമാണ് വ്യോമപാത അടച്ചതും ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടി വന്നതും.