[ Photo Courtesy : X ]
ഉറി അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ
ഇന്ത്യ വെള്ളം തുറന്നുവിട്ടതായി പാക്കിസ്ഥാൻ. അണക്കെട്ട് തുറന്നതോടെ ഝലം നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയും പാക് അധീന കശ്മീരിൽ വെള്ളപ്പൊക്കത്തിന് കാരണമായെന്നും റിപ്പോർട്ട്. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും സിന്ധു നദീജല ഉടമ്പടിയുടെയും ലംഘനമാണെന്ന് പാക്കിസ്ഥാൻ അരോപിക്കുന്നു.
പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദ്, ഹട്ടിയൻ ബാല, ചകോതി എന്നിവിടങ്ങളിലാണ് പ്രധാനമായു വെള്ളപ്പൊക്കമുണ്ടായത്. ഝലം നദിയുടെ തീരത്തുള്ള ഈ പ്രദേശങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനാൽ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രാദേശിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഝലം നദീതരത്ത് താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊഹാലയിലെയും ധാൽകോട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കന്നുകാലികൾക്കും വിളകൾക്കും നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. നാശനഷ്ടത്തിന്റെ പൂർണ്ണ വ്യാപ്തി സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങൾ നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സമീപത്ത് മത്സ്യബന്ധനം നടത്തുന്നതോ കന്നുകാലികളെ മേയ്ക്കുന്നതോ ഒഴിവാക്കണമെന്നും അധികൃതർ താമസക്കാരോട് നിർദ്ദേശിച്ചു.
ഇന്ത്യ മനഃപൂർവ്വമായ “ജല ഭീകരത” സൃഷ്ടിക്കുകയാണെന്നും ഡാം തുറന്നു വിടുന്ന വിവരം മുൻകൂട്ടി അറിയിക്കാത്തത് സിന്ധു നദീജലക്കരാറിന്റെ ലംഘനമാണെന്നുമാണ് പാക് അധീന കശ്മീർ ഭരണകൂടത്തിന്റെ ആരോപണം. കരാർ പ്രകാരം നദിയുടെ താഴ്‌വരയിലെ ജലപ്രവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇരു രാജ്യങ്ങളും പങ്കിടണമെന്നാണ് ചട്ടം. എന്നാൽ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഏപ്രിൽ 23 ന് ഇന്ത്യ പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര ജലവിതരണ കരാർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. വെള്ളപ്പൊക്ക ബാധിതർക്കായി ഹത്തിയൻ ബാല ഭരണകൂടം താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കുകയും രക്ഷാപ്രവർത്തകരെ വിന്യസിക്കുകയും ചെയ്തു. പാക്കിസ്ഥാൻ്റെ ആരോപണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.