കോഴിക്കോട് : മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ നടത്തിപ്പുകാരിയുമായി പോലീസുകാർക്ക് അടുത്ത ബന്ധമെന്ന് സംശയം. ഇതെ തുടർന്ന് അറസ്റ്റിലായ പ്രതിയുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളെ തുടർന്ന് രണ്ട് പോലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം നടക്കുന്നു. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നീ പ്രതികളെയാണ് കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
നടത്തിപ്പുകാരിയുമായി ചില പോലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവു ശേഖരിക്കാൻ മൊബൈൽ ഫോൺ സിഡിആർ പരിശോധിക്കുന്നുണ്ട്. ആരോപണത്തെ തുടർന്നു പോലീസുകാരായ ഇരുവരെയും നിലവിൽ ജോലിസ്ഥലത്തു നിന്ന് മാറ്റി നിർത്തിയതായി അറിയുന്നു.
അറസ്റ്റിലായ ബിന്ദുവിനെതിരെയുള്ള പരാതിയിൽ 2022ൽ മെഡിക്കൽ കോളജ് പൊലീസ് നോട്ടിസ് നൽകി വിട്ടയച്ചിരുന്നു. ഈ സമയത്ത്, ആരോപണ വിധേയരായ പോലീസുകാർ ഫോണിൽ ബന്ധപ്പെട്ടതായാണ് സംശയം. വീണ്ടും രണ്ടു വർഷത്തിനു ശേഷം സംഘം മലാപ്പറമ്പിൽ താവളമുണ്ടാക്കുകയായിരുന്നു. പ്രതികൾക്ക് അനാശാസ്യ കേന്ദ്രം നടത്താൻ പുറമേ നിന്നു സഹായം ലഭിച്ചതായി ചോദ്യം ചെയ്യലിൽ സൂചന ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രാഥമിക അന്വേഷണമാണ് പൊലീസുകാരുടെ പങ്ക് തെളിയിക്കുന്നത്.
പ്രതിയുടെ ഫോണിലെ വിശദാംശങ്ങളും സിം വിവരങ്ങളും ലഭ്യമായാലേ കൂടുതൽ നടപടിയിലേക്കു കടക്കാനാവൂ എന്ന നിലപാടിലാണ് പോലീസ്. കെട്ടിടം വാടകയ്ക്ക് ലഭ്യമായ സാഹചര്യവും കേന്ദ്രം പ്രവർത്തിക്കാത്ത കാലയളവിൽ വാടക നൽകിയതും പോലീസ് അന്വേഷിക്കും.