കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഷൈനിയും ഭർത്താവ് തൊടുപുഴ സ്വദേശി നോബി ലൂക്കോസും തമ്മിൽ വേർപിരിഞ്ഞു കഴിയുകയാണ്. കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ 9 മാസമായി ഷൈനി പാറോലികലിലെ വീട്ടിലാണ് താമസം. രാവിലെ പള്ളിയിൽ പോകാനെന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ വൈകിട്ടും വീട്ടുകാർ ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചിരുന്നു. നഴ്സായിരുന്ന ഷൈനി ഏറെ നാളായി ജോലി ചെയ്തിരുന്നില്ല. അടുത്തിടെ വീണ്ടും ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിക്കാത്തതിലുള്ള വിഷമവും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.