കോഴിക്കോട് ജില്ലയിലെ ആനയെഴുന്നെള്ളത്ത് വിലക്ക് നീക്കി; അനുമതി ഒരു ആനയ്ക്ക് മാത്രം 

Date:

കോഴിക്കോട് : ജില്ലയിലെ ഉത്സവങ്ങളില്‍ ആന എഴുന്നെള്ളത്തിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഒരു ആനയെ എഴുന്നെള്ളിക്കാനാണ് അനുമതി. കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ചതിന് പിന്നാലെയാണ് ജില്ലയില്‍ ആനയെഴുന്നെള്ളിപ്പ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി ഉത്തരവിറക്കിയത്.

ഈ മാസം 21 വരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. പിന്നാലെ ബുധനാഴ്ച ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് ഇളവ് അനുവദിച്ചത്. നേരത്തെ അപേക്ഷ നല്‍കിയിട്ടുള്ള ക്ഷേത്രങ്ങളില്‍ ഒരാനയെവെച്ച് എഴുന്നെള്ളിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാന്‍ പാടുള്ളൂ എന്നതാണ് പ്രധാന നിര്‍ദ്ദേശം.

കൊയിലാണ്ടി ക്ഷേത്രത്തില്‍ ഇടഞ്ഞ ആനകള്‍ രണ്ടും ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളായിരുന്നു. തുടര്‍ച്ചയായി വെടിക്കെട്ട് കേള്‍ക്കേണ്ടിവരുന്നതിന്റെ ആഘാതവും ആനകള്‍ ഇടയുന്നതിന് കാരണമാകുന്നുണ്ട് എന്ന് വനംവകുപ്പ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 21-ാം തീയതിക്ക് ശേഷം നടക്കുന്ന ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നെള്ളിക്കുന്നത് സംബന്ധിച്ച്, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അംഗങ്ങളായുള്ള ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ഉപസമിതി പരിശോധിച്ച ശേഷമേ അനുമതി നല്‍കുകയുള്ളൂ.

എഴുന്നെള്ളിക്കുമ്പോള്‍ രണ്ട് ആനകള്‍ തമ്മില്‍ പാലിക്കേണ്ട സുരക്ഷിത അകലം, ആനകളും ജനങ്ങളും തമ്മില്‍ പാലിക്കേണ്ട സുരക്ഷിതമായ അകലം എന്നിവയെല്ലാം കൃത്യമായി പാലിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ഒന്നിലധികം ആനകളെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കുകയുള്ളൂ എന്നതാണ് യോഗത്തിലെ മറ്റൊരു തീരുമാനം. ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കാന്‍ പാടില്ല, അനുമതിയില്ലാതെ എഴുന്നെള്ളിക്കുന്ന ആനകളെ ഉത്സവങ്ങളില്‍ വിലക്കും എന്നീ തീരുമാനങ്ങളില്‍ മാറ്റമില്ല. 

Share post:

Popular

More like this
Related

മണിപ്പൂർ സംഘർഷം: ഇംഫാൽ ഈസ്റ്റ് സബ് ഡിവിഷണൽ കളക്ടറുടെ ഓഫീസിന് തീയിട്ടു

ഇംഫാൽ: സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ആൻഡ്രോ...