ഹൈദരാബാദ് : തെലങ്കാന ഒസ്മാനിയ സർവ്വകലാശാല കാമ്പസിനുള്ളിൽ ധർണകൾ നടത്തുന്നതിനും പ്രതിഷേധിക്കുന്നതിനും മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനും വിലക്ക്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ സർവ്വകലാശാലയുടെ നടപടിയെ ബിആർഎസും ബിജെപിയും അപലപിച്ചു.

“അടുത്ത കാലത്തായി, ഡിപ്പാർട്ട്‌മെന്റുകളുടെയും കോളേജുകളുടെയും അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ വിദ്യാർത്ഥികൾ/വിദ്യാർത്ഥി ഗ്രൂപ്പുകൾ അതിക്രമിച്ച് കയറി പ്രകടനങ്ങളും ധർണകളും നടത്തുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി ഭരണപരമായ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും സർവ്വകലാശാലയെക്കുറിച്ച് സൊസൈറ്റിക്ക് തെറ്റായ ധാരണ നൽകുകയും ചെയ്യുന്നു.” മാർച്ച് 13-ന് ഒസ്മാനിയ സർവ്വകലാശാല പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
“ഒസ്മാനിയ സർവ്വകലാശാലയുടെ പരിസരത്ത് അതിക്രമിച്ചു കടക്കുക, ധർണകളും പ്രക്ഷോഭങ്ങളും നടത്തുക, മുദ്രാവാക്യങ്ങൾ വിളിക്കുക, ഭരണപരമായ അധികാരികളെയും ജീവനക്കാരെയും അവരുടെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിൽ നിന്ന് തടയുക, സർവ്വകലാശാലാ ജീവനക്കാർക്കും അധികാരികൾക്കുമെതിരെ പാർലമെന്ററി വിരുദ്ധവും വൃത്തികെട്ടതുമായ ഭാഷ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു” എന്നും സർക്കുലർ വിശദീകരിക്കുന്നു.
മുകളിൽ സൂചിപ്പിച്ച പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നും സർവ്വകലാശാല മുന്നറിയിപ്പ് നൽകുന്നു. സർവ്വകലാശാലയുടെ ഈ നീക്കത്തിനെതിരെ ബിആർഎസും ബിജെപിയും വിമർശനരുമായി രംഗത്ത് വന്നിട്ടുണ്ട്.
ഉസ്മാനിയ സർവ്വകലാശാല അധികൃതരുടെ നടപടിയോട് ബിആർഎസ് നേതാവ് കൃശാങ്ക് പ്രതികരിച്ചതിങ്ങനെ – “ജനാധിപത്യ സർക്കാരാണെന്ന് അവകാശപ്പെടുന്ന തെലങ്കാനയിലെ കോൺഗ്രസ് സർക്കാരും അവരുടെ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യയിലുടനീളം ഒരു ചുവന്ന ഭരണഘടന കൈവശം വയ്ക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ അതിശയകരമെന്നു പറയട്ടെ, സംസ്ഥാന രൂപീകരണം കൊണ്ടുവന്ന തെലങ്കാന പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ ചരിത്രപ്രസിദ്ധമായ ഒസ്മാനിയ സർവ്വകലാശാല കാമ്പസിൽ കോൺഗ്രസ് സർക്കാർ ജനാധിപത്യ പ്രതിഷേധങ്ങൾ നിരോധിച്ചിരിക്കുന്നു. കോൺഗ്രസ് സർക്കാർ വളരെ അസഹിഷ്ണുതയുള്ളതിനാൽ അവർക്ക് വിമർശനം പോലും സ്വീകരിക്കാൻ കഴിയില്ല”, അദ്ദേഹം പറഞ്ഞു.
സംഭവവികാസത്തോട് പ്രതികരിച്ചുകൊണ്ട് ബിജെപി നേതാവ് രാംചന്ദർ റാവു ഇതിനെ “അപ്രഖ്യാപിത അടിയന്തരാവസ്ഥ” എന്ന് വിശേഷിപ്പിച്ചു. തെലങ്കാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് സർവ്വകലാശാല ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
“തെലങ്കാനയിൽ സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പിലാക്കുന്നത്. സർവ്വകലാശാലാ കാമ്പസിൽ ധർണയോ ഒത്തുചേരലോ ഉണ്ടാകരുതെന്ന് സർക്കാർ ഒസ്മാനിയ സർവ്വകലാശാല അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. സർവ്വകലാശാലാ കാമ്പസ് പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിക്കാൻ സഹായിച്ചത് വിദ്യാർത്ഥികളാണ്. സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് സർവ്വകലാശാല ഇത് ചെയ്യുന്നത്. വിദ്യാർത്ഥികളെയും അവരുടെ തൊഴിൽ ആവശ്യങ്ങൾക്കും മറ്റ് കാര്യങ്ങൾക്കുമുള്ള ആവശ്യങ്ങളെയും അടിച്ചമർത്താൻ സർക്കാർ ആഗ്രഹിക്കുന്നു. സർക്കാരിന്റെ ഇത്തരം പ്രവൃത്തിയെ ബിജെപി അപലപിക്കുന്നു.” റാവു പറഞ്ഞു.