തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. സംസ്ഥാനത്തിന്റെ നാൽപ്പത്തിയൊന്നാമത്തെ ഡിജിപിയായാണ് റവാഡ ചന്ദ്രശേഖർ ചാർജെടുക്കുക. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന റവാഡ, നിലവില്‍ സിബിഐയുടെ സ്പെഷ്യൽ ഡയറക്ടറാണ്. 1991 കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്.
കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് നേരെ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകത റവാഡയുടെ നിയമനത്തിനുണ്ട്. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി എസ്. ദർവേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്. സംസ്ഥാന പോലീസ് മേധാവി സ്ഥാനം ഒഴിയുമ്പോള്‍ പുതിയ മേധാവി അന്ന് തന്നെ അധികാരമേല്‍ക്കുകയാണ് പതിവ്. എന്നാല്‍, നിലവില്‍ റവാഡ ചന്ദ്രശേഖര്‍ ഡല്‍ഹിയിലാണുള്ളത്. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുകയുള്ളൂവെന്നാണ് വിവരം. ഇദ്ദേഹത്തിന് ഇന്ന് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിക്കോ അല്ലെങ്കില്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥനോ അധികാരം കൈമാറിക്കൊണ്ട് നിലവിലെ ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് സ്ഥാനമൊഴിയും.
ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്തുവന്നതെങ്കിലും ശനിയാഴ്ച വൈകിട്ടോടെ സംസ്ഥാന സർക്കാരിന്റെ അറിയിപ്പ് റവാഡ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്തെത്തി ഇദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.