ന്യൂഡൽഹി : റിപ്പോ നിരക്ക് കുറച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ അര ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 0.50% കുറഞ്ഞ് 5.50 ശതമാനമായി. പണപ്പെരുപ്പം കുറയുന്നതോടൊപ്പം വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്താണ് തുടര്‍ച്ചയായി മൂന്നാം
തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. ബാങ്ക് വായ്പകളുടെ പലിശ നിരക്കും ഇതോടെ ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് ആശ്വാസമാകും. ഒപ്പം, പുതിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറയും.
2025 ഫെബ്രുവരിയിലെയും ഏപ്രിലിലെയും യോഗത്തിൽ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) 0.25% വീതം പലിശ കുറച്ചിരുന്നു. മൂന്ന് പണ നയയോഗങ്ങളിലായി ഒരു ശതമാനം പലിശയാണ് കുറച്ചത്. അടുത്ത രണ്ടുമാസത്തേക്കുള്ള പലിശനിരക്കാണ് ഇന്ന് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് അഞ്ച്, ഏഴ് തീയതികളിലാണ് അടുത്ത യോഗം. റിപ്പോ നിരക്കിൽ 0.50% ബമ്പർ കുറവ് വരുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനിടെ, ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര യോഗത്തിൽ എസ്‌ഡിഎഫ് നിരക്ക് 5.75% ൽ നിന്ന് 5.25% ആയി കുറച്ചതായും എംഎസ്‌എഫ് നിരക്ക് 6.25% ൽ നിന്ന് 5.75% ആയി കുറച്ചതായും പറഞ്ഞു. ആഗോള വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, 2026 സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ കണക്കെടുപ്പും വെളിപ്പെടുത്തി.
ഈ നീക്കം സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുമെന്ന് റിപ്പോ നിരക്ക് കുറയ്ക്കൽ പ്രഖ്യാപിച്ചുകൊണ്ട് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ഇന്ത്യ നിക്ഷേപത്തിന് പ്രിയപ്പെട്ട ഒരു സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ അത് 691.5 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്.