തിരുവനന്തപുരം : വയനാട് മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിനു കേന്ദ്രത്തോട് 2,000 കോടിയുടെ ഗ്രാന്റാണ് ചോദിച്ചിരുന്നതെന്നും കിട്ടിയത് വായ്പയാണെന്നും കെ.എന്‍. ബാലഗോപാല്‍. കുറഞ്ഞ സമയത്തിനുള്ളില്‍ പണം ചെലവഴിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
‘‘ഇത്തരം സാഹചര്യങ്ങളില്‍ ഗ്രാന്റായാണ് സാധാരണ സഹായം നല്‍കുക. എന്നാല്‍ നമ്മൾക്ക് ഗ്രാന്റായിട്ടുള്ള തുക അല്ല കിട്ടിയത്. അടിയന്തരമായി പുരനധിവാസം നടത്തേണ്ടതിനാല്‍ വായ്പയും കേരളം ചോദിച്ചിരുന്നു. കാപെക്‌സ് സ്‌കീം അനുസരിച്ച് 529.50 കോടി രൂപയുടെ വായ്പയാണു ലഭിച്ചത്. വായ്പ തിരിച്ചടയ്ക്കണം. വളരെ പെട്ടെന്നു തന്നെ ചെലവു ചെയ്തു തീര്‍ത്താല്‍ മാത്രമേ വായ്പയുടെ ഗുണം കിട്ടൂ. ഒന്നരമാസം കൊണ്ട് 530 കോടി ഉപയോഗിക്കുക എന്നതു പ്രായോഗികമായ കാര്യമല്ല. എങ്ങനെ ചെയ്യാന്‍ പറ്റുമെന്നാണു നോക്കുന്നത്. പ്രശ്‌നങ്ങള്‍ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽ പെടുത്തും ” – ധനമന്ത്രി പറഞ്ഞു.
‘‘ഇത്രയും തുക മാര്‍ച്ച് 31നു മുന്‍പ് കൊടുക്കുകയെന്നതു പ്രായോഗികമായി വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണം ആര്‍ക്കെങ്കിലും വിതരണം ചെയ്യാനാണെങ്കില്‍ ബാങ്ക് അക്കൗണ്ട് വഴി കൊടുക്കാന്‍ കഴിയും. പക്ഷെ കെട്ടിടങ്ങളും റോഡും നിര്‍മ്മിക്കാനും പൈപ്പ് ലൈന്‍ ഇടാനും സ്‌കൂളുകള്‍ നിര്‍മ്മിക്കാനുമുള്ള പണം ആകുമ്പോള്‍ അത്ര പെട്ടെന്ന് ചെയ്യാന്‍ പറ്റുന്നതല്ല. അതിനു പുറമേ എല്ലാം നമ്മള്‍ ഉദ്ദേശിക്കുന്ന പുനരധിവാസത്തിനു ഉപയോഗിക്കാനും കഴിയില്ല. യൂട്ടിലിട്ടി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതുള്‍പ്പെടെ എങ്ങനെ അതിനെ മറികടക്കാമെന്നാണു ധനവകുപ്പ് ആലോചിക്കുന്നത്. ഇതുപോലെയാണു പല കേന്ദ്രപദ്ധതികളുടെയും പ്രായോഗികമായ അനുഭവം. എന്തായാലും പരമാവധി എങ്ങനെ ഫണ്ട് ഉപയോഗിക്കാമെന്നാണ് നോക്കുന്നത്. ” ‘ ബാലഗോപാൽ പറഞ്ഞു.
‘നിയമസഭയുടെ എസ്ഡിജിയില്‍ ചേര്‍ത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി നമ്മള്‍ മുന്നോട്ടു പോകുകയാണ്. വായ്പ തരാന്‍ ഏറെ വൈകി എന്ന പ്രശ്‌നവുമുണ്ട്. കുറച്ചുകൂടി മുന്‍പ് അനുവദിക്കാമായിരുന്നു. ഏതു സംസ്ഥാനത്താണ് ഇതു സംഭവിക്കുന്നതെങ്കിലും ഗ്രാന്റായി തന്നെ കിട്ടേണ്ടതാണ്. അതതു സംസ്ഥാനങ്ങളെ സഹായിക്കാന്‍ വായ്പയ്ക്കു പകരം പ്രത്യേകഫണ്ട് വയ്ക്കണം. വായ്പ കൊടുത്തു മാത്രം പരിഹരിക്കാന്‍ പറ്റുന്നതല്ല അത്. പ്രത്യേക ഗ്രാന്റ് തരുമ്പോള്‍ ഇതു തട്ടിക്കുറയ്ക്കുകയാണെങ്കില്‍ നല്ലതാണ്. ഗ്രാന്റ് കിട്ടുമെന്നു തന്നെയാണു പ്രതീക്ഷ. പക്ഷെ അതുവരെ കാത്തിരിക്കാന്‍ കഴിയില്ലാത്തുകൊണ്ടാണ് വായ്പയ്ക്കു ശ്രമിച്ചത്. നമുക്ക് പ്രത്യേകമായ സഹായം കിട്ടിയിട്ടില്ല. എന്തായാലും സ്‌പെഷല്‍ വായ്പ എടുത്തു മുന്നോട്ടു പോകുകയാണ്. എല്ലാ അനുമതികളും കിട്ടിയാൽ അടുത്ത വര്‍ഷം തന്നെ ദുരിതാശ്വാസത്തിന്റെ ആദ്യ പ്രവര്‍ത്തനമായി ടൗണ്‍ഷിപ്പും മറ്റുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും”- ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കി.